print edition ക്യാമ്പ് കഴിഞ്ഞപ്പോൾ നിരാശ ബാക്കി

തിരുവനന്തപുരം
ബത്തേരിയിലെ ക്യാമ്പിലേക്ക് പോയതിന്റെ ആവേശം ചുരമിറങ്ങിയപ്പോൾ കോൺഗ്രസ് നേതാക്കൾക്കില്ല. രണ്ടുദിവസമായിരുന്നു ക്യാമ്പ് എങ്കിലും ആഡംബര റിസോർട്ടിലെ മൂന്നും നാലും ദിവസത്തെ സുഖവാസം മാത്രമാണ് ബാക്കിയായത്. നൂറു സീറ്റ് നേടി ജയിക്കുമെന്ന ആഗ്രഹം കനുഗോലു റിപ്പോർട്ടോടെ പൊളിഞ്ഞു. അതിനാൽ മുന്നണി വിപുലീകരിക്കാനുള്ള വെപ്രാളത്തിലാണ് നേതാക്കൾ.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം സർക്കാർ വിരുദ്ധവികാരമല്ലെന്ന കനുഗോലു റിപ്പോർട്ടാണ് നേതാക്കളെ നിരാശരാക്കിയത്. കോടികൾ കൊടുത്ത് നിയമിച്ച തെരഞ്ഞെടുപ്പു തന്ത്രജ്ഞനെ വിശ്വസിക്കണോ എന്ന ആശയക്കുഴപ്പവും നേതാക്കൾക്കുണ്ട്. താഴേത്തട്ടിലിറങ്ങി ജനങ്ങളുടെ വികാരം നേരിട്ട് അറിയാനുള്ള സംഘടനാസംവിധാനമൊന്നും കോൺഗ്രസിനില്ല. കെ സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോൾ, അർധ കേഡർ സംവിധാനത്തിലേക്ക് പാർടിയെ മാറ്റുമെന്നും എല്ലാ ബൂത്തുകളിലും കമ്മിറ്റി വരുമെന്നും പ്രഖ്യാപിച്ചെങ്കിലും വി ഡി സതീശൻ ഉൾപ്പെടെയുള്ള എതിർനിര അതിനെ തുടക്കത്തിലേ പൊളിച്ചു. അങ്ങനെയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും ഗുജറാത്തിൽ തന്ത്രങ്ങൾ പഠിപ്പിച്ചുകൊടുത്ത സുനിൽ കനുഗോലുവിനെ വൻ തുക നൽകി കേരളത്തിലെ കോൺഗ്രസിനെ അതേപടി ഏൽപിച്ചത്.
കനുഗോലുവും സംഘവും നടത്തിയ പഠനത്തിലാണ് ഭരണവിരുദ്ധതയില്ലെന്നും എൽഡിഎഫ് വോട്ടിൽ സ്ഥിരതയുണ്ടെന്നും കണ്ടെത്തിയത്. മുന്നണിയിൽ അസോസിയേറ്റ് അംഗത്വം എന്ന വിചിത്രപദവിയിലേക്ക് പി വി അൻവറിനെയും സി കെ ജാനുവിനെയും ഉൾപ്പെടുത്തിയെങ്കിലും ഒട്ടും ആത്മവിശ്വാസമില്ലാത്തിനാൽ, ഏതു പാർടിയേയും സ്വീകരിക്കുമെന്നതാണ് സ്ഥിതി. ഭരണം ഇല്ലാത്തതിനാൽ ദാരിദ്ര്യമാണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവനയിലുമുണ്ട് ഇൗ ആശങ്ക.
വയനാട്ടിൽ വാഗ്‌ദാനംചെയ്‌ത വീടുകളുടെ നിർമാണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു വേണുഗോപാലിന്റെ പരിഭവം. ഭരണമെന്നത് പണമുണ്ടാക്കാനുള്ള മാർഗമാണ് കോൺഗ്രസിനെന്നാണ് സംഘടനാ ജനറൽ സെക്രട്ടറിയുടെ വാക്കുകളിൽ തെളി ഞ്ഞത്.










0 comments