print edition ക്രൂരത കുഞ്ഞിനോടോ?; നവജാതശിശു വേദനകൊണ്ട് പുളഞ്ഞത് 9 മണിക്കൂർ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ കിട്ടാതെ നവജാതശിശു വേദനകൊണ്ട് പുളഞ്ഞത് ഒമ്പത് മണിക്കൂറോളം. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിൻ– വി ആർ അമല ദമ്പതികളുടെ കുഞ്ഞിനാണ് പ്രസവത്തിൽ കൈയൊടിഞ്ഞിട്ടും ചികിത്സ ലഭിക്കാതിരുന്നത്. മെയ് 14നാണ് പ്രസവം നടന്നത്. അപ്പോൾ കുഞ്ഞിന് 3.35 കിലോ തൂക്കമുണ്ടായിരുന്നു. പ്രസവത്തിലെ സങ്കീർണതയെ തുടർന്ന് കൈ ഒടിഞ്ഞെന്ന് ഡോക്‌ടർമാർ അറിയിച്ചു. പകൽ ഒന്നിന് നടന്ന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രാത്രി എട്ടോടെയാണ് എക്സ്റേ എടുത്ത് കൈക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
കുട്ടി വേദന കൊണ്ട് കരഞ്ഞിട്ടും അടുത്ത ദിവസമാണ് പ്ലാസ്റ്റർ ഇടാൻ ആശുപത്രി അധികൃതർ തയ്യാറായത്. 17ന് പകൽ 12.30ന് അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ വേണ്ടി പോയപ്പോൾ കൈയിലെ പ്ലാസ്റ്റർ അഴിഞ്ഞുവീണു. ആ സമയം മുതൽ വേദന സഹിക്കാൻ കഴിയാതെ കുട്ടി വീണ്ടും അലറിക്കരയാൻ തുടങ്ങി. കണ്ടുനിൽക്കാൻ കഴിയാതെ പലതവണ ഡോക്ടറെ കണ്ട് വിവരം പറഞ്ഞു. അസ്ഥിരോഗ വിഭാഗത്തിൽനിന്ന് ഡോക്ടർ ഉടൻ വരും എന്ന മറുപടിയല്ലാതെ രാത്രി ഒമ്പതായിട്ടും ഡോക്ടർ എത്തിയില്ല.
ഒടുവിൽ ഗത്യന്തരമില്ലാതെ ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അവിടെ ബാൻഡേജ് ഇട്ടതിനുശേഷമാണ് കുഞ്ഞ് കരച്ചിൽ നിർത്തിയത്. 22 വരെ ബാൻഡേജ് ഇടണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കുഞ്ഞിന്റെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചൈൽഡ് ഹെൽപ്പ്‌ലൈനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.










0 comments