കാരുണ്യയിൽ മരുന്നില്ല; നട്ടംതിരിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ അവശ്യ മരുന്നുകൾക്ക് ക്ഷാമം. പ്രമേഹ രോഗികൾക്ക് അത്യന്താപേക്ഷിതമായ ഇൻസുലിൻ അടക്കമുള്ള ജീവൻരക്ഷാ മരുന്നുകൾ പോലും ഫാർമസിയിൽ ലഭ്യമല്ല.
മരുന്നു വാങ്ങുന്നതിനായി സർക്കാർ ഫണ്ട് അനുവദിക്കുന്നതിൽ വരുത്തിയ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് സൂചന. സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ അപേക്ഷിച്ച് 50 ശതമാനത്തോളം വിലക്കുറവിൽ മരുന്നുകൾ ലഭിച്ചിരുന്ന കാരുണ്യ ഫാർമസി, സാധാരണക്കാരായ രോഗികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.
എന്നാൽ, ഇപ്പോൾ അത്യാവശ്യ മരുന്നുകൾ പോലും കിട്ടാതായതോടെ നിർധനരായ രോഗികൾ വലിയ തുക മുടക്കി പുറത്തുള്ള സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങേണ്ട ഗതികേടിലാണ്.
വിലക്കുറവിൽ മരുന്നുകൾ ലഭ്യമാകുന്ന കാരുണ്യ ഫാർമസിയിൽ മരുന്ന് ഇല്ലാത്ത അവസ്ഥ രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. മരുന്ന് വിതരണത്തിലെ ഈ തടസ്സം എത്രയും വേഗം പരിഹരിക്കണമെന്നും അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നുമാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.











0 comments