print edition കെഎസ്എഫ്ഇയിൽ പ്രതികാര സ്ഥലംമാറ്റം; ഭീഷണിയുമായി കോൺഗ്രസ് സംഘടനാ നേതാവ്

കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള പ്രതികാര സ്ഥലംമാറ്റങ്ങൾക്ക് പിന്നാലെ കെഎസ്എഫ്ഇയിലെ ജീവനക്കാർക്ക് നേരെയും ഭീഷണിയുമായി കോൺഗ്രസ് സംഘടനാ നേതാക്കൾ. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അനൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം അയച്ചത്. കോൺഗ്രസ് അനുകൂല സംഘടനയായ എഫ്ഇഇഎ (ഐഎൻടിയുസി) കോഴിക്കോട് ജില്ലാ ട്രഷറർ എ രാജേഷാണ് ഭീഷണി ഉയർത്തിയതെന്ന് ജീവനക്കാർ പറഞ്ഞു.
അസിസ്റ്റന്റ് തസ്തികയിലുള്ളവരുടെ സ്ഥലംമാറ്റം ഇറങ്ങാനിരിക്കെയാണ് ഗ്രൂപ്പുകളിൽ ഭീഷണി സന്ദേശം. ഇടത് സംഘടനയിലുള്ളവർക്ക് യൂണിയൻ മാറാൻ നാളെ അവസാന ദിവസമാണെന്നും പിന്നെ ഒന്നും നടക്കില്ലെന്നും, ഒന്നും മറന്നിട്ടില്ല, സ്ഥലം മാറ്റം ഉണ്ടാവുമെന്നുമാണ് സന്ദേശത്തിലുള്ളത്. നിലവിൽ മാനേജർ, അസി. മാനേജർ തസ്തികയിലുള്ളവരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ അട്ടിമറിച്ചായിരുന്നു. പ്രതിപക്ഷ സംഘടനാ നേതാക്കളെയും അംഗങ്ങളെയും വിവിധ ജില്ലകളിലേക്ക് കൂട്ടത്തോടെ മാറ്റി. ഒരു വർഷത്തിനുള്ളിൽ വിരമിക്കുന്നവരെയും പ്രായംചെന്ന വനിതകളെയും ഗുരുതരരോഗം ബാധിച്ചവരെയുമെല്ലാം പ്രതികാരബുദ്ധിയോടെ മാറ്റിയിട്ടുണ്ട്.
മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാർ നൽകിയ കേസ് ഹൈക്കോടതി പരിഗണനയിലാണ്. അനധികൃത സ്ഥലംമാറ്റത്തിനെതിരെ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്റെ (സിഐടിയു)യും കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ഹെഡ് ഓഫീസിലേക്കും സെക്രട്ടറിയറ്റിലേക്കും പ്രതിഷേധമാർച്ചും നടത്തിയിരുന്നു. എൽഡിഎഫ് സർക്കാർ മാനദണ്ഡത്തിനനുസൃതമായി മാത്രമാണ് സ്ഥലംമാറ്റം നടത്തിയിരുന്നത്. യുഡിഎഫ് അധികാരമേറ്റയുടൻ അനുഭാവികൾക്കായി പ്രത്യേക ഉത്തരവുകളും (സിംഗിൾ ഓർഡറുകളും) ഇറക്കിയതായും ആക്ഷേപമുണ്ട്.










0 comments