പടക്ക നിർമാണത്തിനിടെ സ്ഫോടനം: ഒരാൾ കസ്റ്റഡിയിൽ; അന്വേഷണം തുടരുന്നു

കോഴിക്കോട് കുന്നമംഗലത്തിനടുത്ത് കുരിക്കത്തൂരിൽ സ്ഫോടനമുണ്ടായ വീട്
കുന്നമംഗലം: കോഴിക്കോട് കുന്നമംഗലത്തിനടുത്ത് കുരിക്കത്തൂരിൽ പടക്ക നിർമാണകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വാടകയ്ക്ക് വീടെടുത്ത വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ശനിയാഴ്ച രാത്രി 9.50നുണ്ടായ ഉഗ്രസ്ഫോടനത്തിൽ മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27), രാമനാട്ടുകര പാറമ്മൽ മഠത്തിപ്പറമ്പിൽ രാഹുൽ (26) എന്നിവരാണ് മരിച്ചത്. മരിച്ച രാഹുലിന്റെ സഹോദരനാണ് വിഷ്ണു. വിഷ്ണുവിന്റെ ഭാര്യ സിമി, മെഡിക്കൽ കോളേജ് സ്വദേശി എടക്കണ്ടപ്പറമ്പ് ഷിജിത്ത് (36) എന്നിവരെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുരിക്കത്തൂർ പടിഞ്ഞാറെ കുഴിമയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ച് ഓലപ്പടക്കം നിർമിക്കുന്നവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ നവംബറിലാണ് ഇവർ ഇവിടെ താമസത്തിനെത്തുന്നത്. സ്ഫോടനത്തിൽ ഒരാളുടെ വലത് കൈയും നെഞ്ചും തകർന്നനിലയിലും മറ്റൊരാളുടെ ശരീരം തെറിച്ച് തൊട്ടുമുന്നിലുള്ള വീട്ടുമുറ്റത്തുമായിരുന്നു. സിമിയുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. വിറകുപുരയ്ക്ക് മുകളിൽ നിരവധി ചാക്ക് നൂലുകൾ തൂക്കിയിട്ടിട്ടുണ്ട്. ദിവസവും രണ്ട് സ്ത്രീകൾ പനയോല മുറിക്കാനും വരാറുണ്ട്. ഇവർ വൈകിട്ട് തിരിച്ചുപോകാറാണ് പതിവ്. മുണ്ടിക്കൽ താഴത്തുനിന്ന് വന്നവരാണ് ഇവർ എന്നാണ് നാട്ടുകാർ പറയുന്നത്.
വീട്ടിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ ഓലപ്പടക്കങ്ങൾ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്നു. ഇത് അഗ്നിരക്ഷാ സേനാംഗങ്ങൾ നിർവീര്യമാക്കി. പനയോലയുടെ വൻ ശേഖരവും വീട്ടിൽ കണ്ടെത്തിയിട്ടുണ്ട്.










0 comments