ബീച്ചും മാനാഞ്ചിറയും സ്വപ്‌ന നഗരിയും കറങ്ങാം; ഡബിൾ ഡക്കർ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കെഎസ്‌ആർടിസിയുടെ ഓപൺ ബഡിൾ ഡക്കർ സിറ്റി ബസ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
കോഴിക്കോട്: മാനാഞ്ചിറയുടെയും കോഴിക്കോട് ബീച്ചിന്റെയും നഗരവീഥികളുടെയും സരോവരത്തിന്റെയുമെല്ലാം മനോഹാരിതയ്ക്ക് ഇനി തിളക്കം ഡബിളാകും. കെഎസ്‌ആർടിസിയുടെ ഓപൺ ബഡിൾ ഡക്കർ സിറ്റി ബസ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. സ്വിച്ച് മൊബിലിറ്റി കമ്പനിയുടെ ഇലക്ട്രിക്കൽ ബസാണ് സർവീസ് നടത്തുന്നത്. രണ്ട് നിലകളിലുമായി 64 സീറ്റാണ് ഉള്ളത്. മുകളിൽ 36 സീറ്റും താഴെ 28 സീറ്റുകളുണ്ട്. ഓൺലൈൻ വഴിയും ഫോൺ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് സർവീസിന്റെ ലക്ഷ്യം. എല്ലാ ദിവസവും വൈകീട്ട് മൂന്നു മണിയോടെ തുടങ്ങി രാത്രി പത്തര വരെ സർവീസുണ്ടാകും. ആദ്യഘട്ടത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് തുടങ്ങി സരോവരം ബയോപാർക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ കാഴ്ചകളിലൂടെയാകും സർവീസ്. അഞ്ച് ട്രിപ്പുകളാകും തുടക്കത്തിൽ ഉണ്ടാവുക. രണ്ടാം ഘട്ടത്തിൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂർ, ചാലിയം, കാപ്പാട് തുടങ്ങിയ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കും.
നിലവിൽ തിരുവനന്തപുരം, മൂന്നാർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് സമാന സർവീസുകളുള്ളത്. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ, വാർഡ് കൗൺസിലർ ശ്രീജ സി നായർ, കെഎസ്ആർടിസി അസി. വർക്ക് മാനേജർ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.










0 comments