കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് മരണം

കൊട്ടാരക്കരയിൽ ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു | ഫോട്ടോ:ദേശാഭിമാനി
എഴുകോൺ(കൊല്ലം) : കൊട്ടാരക്കരക്ക് സമീപം നെടുവത്തൂർ നീലേശ്വരത്ത് ടിപ്പര്‍ ലോറി ബുള്ളറ്റിൽ ഇടിച്ച് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.
ബുള്ളറ്റ് യാത്രികൻ കടയ്ക്കോട് മാരൂർ ലക്ഷ്മി കോട്ടേജിൽ ഹരിലാല്‍ (54), ബസ് കാത്തുനിന്ന കൊട്ടാരക്കര കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി നീലേശ്വരം പ്രീത ഭവനിൽ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരൻ നീലേശ്വരം അനഘ ഭവനിൽ അജയൻ (50) എന്നിവരാണ് മരിച്ചത്.
ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച്ച രാവിലെ 7.10ന് കൊട്ടാരക്കര - അമ്പലത്തംകാല റോഡിൽ നീലേശ്വരം മുക്കോണി മുക്കിലാണ് അപകടം നടന്നത്. അമ്പലപ്പുറം ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി കൊട്ടാരക്കര - അമ്പലത്തുംകാല റോഡിൽ പ്രവേശിക്കവെയാണ് അപകടം.
അപകടത്തിൽ തകർന്ന ടിപ്പർ|ഫോട്ടോ:ദേശാഭിമാനി
ഇതേ റൂട്ടിൽ വന്ന ബുള്ളറ്റ് പ്രാധാന റോഡിലേക്ക് പ്രവേശിക്കാനായി നിർത്തിയപ്പോൾ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു. ബുള്ളറ്റുമായി മുന്നോട്ട് നീങ്ങിയ ലോറി ബസ് കാത്തുനിന്നവർക്ക് സമീപം മതിലും തകർത്ത് മറിയുകയായിരുന്നു. ഇതിനെ തുടർന്ന് ബസ് കാത്തുന്നിവർക്ക് മുകളിലേക്ക് മണ്ണ് വീഴുകയുമുണ്ടായി.
അപകടത്തിൽ തകർന്ന ബൈക്ക്|ഫോട്ടോ:ദേശാഭിമാനി
നാട്ടുകാരും തൊട്ട് പിന്നാലെ വന്ന ബസ്സിൽ ഉണ്ടായിരുന്നവരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സും പോലീസും ഉൾപ്പെടെയെത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. ടെലിഫോൺ കേബിൾ ഇടുന്നതിനുള്ള കുഴികളും സമീപത്തുണ്ടായിരുന്നു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ജോലിക്ക് പോകാനും സ്കൂളിൽ പോകാനുമായി ബസ് കാത്തുനിന്നവരാണ് അപകടത്തിൽപ്പെട്ടത്. ചിലർ തലനാരിഴയ്ക്കും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.










0 comments