print edition കോറോ ഹെൽത്ത് അടഞ്ഞുതന്നെ ഇടപെടാതെ സർക്കാർ

കോറോ ഹെൽത്ത് കമ്പനി ജീവനക്കാർ ബുധനാഴ്ച ഓഫീസിൽ കയറാനാകാതെ പുറത്ത് കാത്തുനിൽക്കുന്നു
കൊച്ചി : ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട അമേരിക്കൽ മെഡിക്കൽ കോഡിങ് കന്പനിയായ കോറോ ഹെൽത്തിന്റെ പാലാരിവട്ടം, കോഴിക്കോട് ഓഫീസുകൾ ബുധനാഴ്‌ചയും തുറന്നില്ല. സ്ഥലത്തെത്തിയ ജീവനക്കാരുടെ ഹാജർ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. കന്പനിക്കെതിരെ പ്രതിഷേധം തുടരുകയാണ്. വിവിധ സംഘടനകൾ ഓഫീസിലേക്ക് മാർച്ച് നടത്തി. അന്യായ കൂട്ടപ്പിരിച്ചുവിടലിൽ സംസ്ഥാന സർക്കാർ നിസ്സംഗത തുടരുന്നതിൽ പ്രതിഷേധം ശക്തമായി.
വെള്ളിയാഴ്ച എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചർച്ചയിൽ, കന്പനി പ്രതിനിധികൾ പങ്കെടുക്കുമോയെന്ന് സർക്കാരിന് വ്യക്തതയില്ലെന്ന മട്ടിലാണ് തൊഴിൽമന്ത്രി ബിന്ദു കൃഷ്‌ണ മാധ്യമങ്ങളോട് പ്രതികരിച്ചത്. കന്പനി പ്രതിനിധികളെ ബന്ധപ്പെടുന്നുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നുമുള്ള മറുപടിയാണ് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടാത്തതും സർക്കാർ സംവിധാനത്തിന് കന്പനിയെ ബന്ധപ്പെടാൻ കഴിയാത്തതും എന്തുകൊണ്ടെന്ന് ജീവനക്കാർ ചോദിക്കുന്നു. കന്പനിയാകട്ടെ ധിക്കാരപരമായ സമീപനം തുടരുകയാണ്.
കൂട്ടപ്പിരിച്ചുവിടൽ നടന്ന ദിവസം ജീവനക്കാരും തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ തൽസ്ഥിതി തുടരാൻ ധാരണയായെങ്കിലും രാത്രിതന്നെ കന്പനി അധികൃതർ നിലപാട് മാറ്റുകയായിരുന്നു.ലേബർ കമീഷണറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽനിന്ന് അവർ വിട്ടുനിന്നു. ഓഫീസ് പൂട്ടി അധികൃതർ സ്ഥലംവിടുകയായിരുന്നു.







0 comments