ഭാര്യയുടെ സ്വകാര്യദൃശ്യം അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസ്: ഭർത്താവ് പിടിയിൽ

Representative Image | AI
കൊട്ടിയം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യദൃശ്യം അശ്ലീല വെബ്സൈറ്റിൽ വിറ്റ പ്രതി പിടിയിൽ. യുവതിയുടെ പരാതിയിൽ കൊട്ടിയം പൊലീസാണ് ഒളിവിലായിരുന്ന ഭർത്താവിനെ പിടികൂടിയത്.
വിദേശത്തായിരിക്കെ യുവതിയുടെ കിടപ്പറ ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവ് രഹസ്യമായി പകർത്തി സൈറ്റുകളിൽ വിറ്റെന്നാണ് പരാതി. നാലുവയസുകാരിയായ മകളുടെ മുന്നിൽവെച്ചാണ് പ്രതി ലൈംഗികവൈകൃതം കാട്ടിയത്. ഇത് ചോദ്യം ചെയ്തപ്പോൾ ഭർത്താന് ക്രൂരമായി മർദിച്ചെന്നും പരാതിയിലുണ്ട്. ആദ്യഘട്ടത്തിൽ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് വാർത്തയായതോടെ പരാതി അന്വേഷിക്കാൻ ഡിജിപിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ഉത്തരവിടുകയായിരുന്നു.
ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. യുകെയിൽ വച്ചാണു സ്വകാര്യ ദൃശ്യങ്ങൾ അവിടത്തെ അശ്ലീല വെബ്‌സൈറ്റുകൾക്കു ഭർത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. ഭർത്താവിനെ കൗൺസലിങ്ങിന് വിധേയനാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലെത്തിയത്. കൗൺസലിങ്ങിന് രണ്ടുദിവസം കൊണ്ടുപോയി. മൂന്നാം ദിവസം കൗൺസലിങ്ങിന് നിർബന്ധിച്ചതോടെ യുവതിയെ ഇയാൾ ക്രൂരമായി മർദിച്ചു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. മാരകമായി പരിക്കേറ്റ യുവതി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇവരിൽനിന്ന് കൊട്ടിയം പൊലീസ് മൊഴി രേഖപ്പെടുത്തി. ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.
ദൃശ്യങ്ങൾ പ്രചരിച്ചത് അറിഞ്ഞ് ചോദ്യം ചെയ്തപ്പോൾ യുകെയിൽ അല്ലേ ബാധിക്കില്ല എന്നുപറഞ്ഞു പരിഹസിച്ചതായി മൊഴിയിലുണ്ട്. പങ്കാളിയെ പങ്കുവയ്‌ക്കുന്ന (കപ്പിൾ സ്വാപ്പിങ്) സംഘങ്ങളുമായി ഭർത്താവിന് അടുത്ത ബന്ധമുണ്ടെന്നും മൊഴിയിലുണ്ട്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ ഭര്‍ത്താവ് അംഗമായിരുന്നു. ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍നിന്ന് ആവശ്യമുണ്ടായിരുന്നു. ദൃശ്യങ്ങൾ പങ്കുവച്ചതിൽ ഭർത്താവിന് കുറ്റബോധമില്ലെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. ദൃശ്യങ്ങൾ പങ്കുവച്ച് ഭർത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നിലും ലൈംഗിക വൈകൃതങ്ങൾ കാട്ടി. സൈറ്റുകളിലെ ദൃശ്യം ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്.










0 comments