കൊല്ലത്ത് കെഎസ്ആർടിസിയിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

AI പ്രതീകാത്മക ചിത്രം / Gemini
കൊല്ലം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. തിരുവനന്തപുരം കഠിനംകുളം സ്വദേശി ആന്റണി തോമസാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 3.15-ഓടെയായിരുന്നു സംഭവം. ബസിനുള്ളിൽ വെച്ച് യുവാവ് ശല്യം ചെയ്തതിനെ തുടർന്ന് യുവതി കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു.
തുടർന്ന് കണ്ടക്ടർ ബസ് നേരിട്ട് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി. ഈ സമയം ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച ആന്റണിയെ സഹയാത്രികർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസവും കൊല്ലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ സമാനമായ മറ്റൊരു അതിക്രമം നടന്നിരുന്നു. കൊട്ടിയത്തുനിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ യുവതിക്കു മുന്നിൽ പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ശല്യം ചെയ്യുകയും ചെയ്ത മൈലക്കാട് സ്വദേശി സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണത്തിനിരയായ യാത്രക്കാരി തന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി കൊല്ലം സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇത്തിക്കരപ്പാലത്തിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.










0 comments