print edition കൊല്ലത്തും ബിജെപി ഫണ്ട് വെട്ടിച്ചു

പ്രതീകാത്മക ചിത്രം
കൊല്ലം: ബിജെപി കൊല്ലം ഇൗസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പരിധിയിലുള്ള മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പരാതി. എ ക്ലാസ് മണ്ഡലങ്ങളായ കൊട്ടാരക്കര, കുന്നത്തൂർ മണ്ഡലങ്ങളിൽ വൻതോതിൽ ഫണ്ട് തട്ടിയതായി സംസ്ഥാന പ്രസിഡന്റിനും സംസ്ഥാന കമ്മിറ്റി ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കും പ്രാദേശിക നേതാക്കൾ പരാതിനൽകി.
കേന്ദ്രനേതൃത്വം എ ക്ലാസ് മണ്ഡലങ്ങൾക്ക് അനുവദിച്ച ഫണ്ട് താഴേത്തട്ടിലേക്ക് നൽകിയില്ലെന്നാണ് പരാതി. എ ക്ലാസ് മണ്ഡലങ്ങളിൽ ഒരു ബൂത്തിന് 50,000 മുതൽ 75,000 രൂപ വരെയാണ് നൽകിയത്. വിതരണംചെയ്‌തത് 10,000 – 15,000 രൂപവരെ മാത്രമാണെന്ന് പരാതിയിൽ പറയുന്നു. ആദ്യം കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ മണ്ഡലങ്ങൾ മാത്രമാണ് എ ക്ലാസിൽ ഉൾപ്പെട്ടത്. തുടക്കത്തിൽ കൊട്ടാരക്കര ബി ക്ലാസിലും കുന്നത്തൂർ സി ക്ലാസിലുമാണ് ഉൾപ്പെട്ടത്.
എന്നാൽ, ചില തദ്ദേശവാർഡുകളിൽ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ കുന്നത്തൂർ, കൊട്ടാരക്കര മണ്ഡലങ്ങളെ എ ക്ലാസ് പട്ടികയിൽ ഉൾപ്പെടുത്താൻ ബിജെപി സംസ്ഥാന നേതാക്കളും ആർഎസ്‌എസ് നേതാക്കളുംസമ്മർദം ചെലുത്തി. ഫണ്ട് ലക്ഷ്യമാക്കിയാണ് നീക്കമെന്നായിരുന്നു പരാതി. കുന്നത്തൂരിൽ ബിജെപി കൊല്ലം ഇൗസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദും കൊട്ടാരക്കരയിൽ ആർ രശ്‌മിയും ആയിരുന്നു എൻഡിഎ സ്ഥാനാർഥികൾ.
ചടയമംഗലം മണ്ഡലത്തിലും പരാതി ഉയർന്നു. നേതാക്കൾ ഇന്നോവ കാറിൽ സഞ്ചരിച്ചെന്നും ആഡംബര ഹോട്ടൽ മുറികളിൽ താമസിച്ചെന്നും കള്ളക്കണക്കുണ്ടാക്കി ഫണ്ട് തട്ടിയെന്നും പരാതിയിൽ പറയുന്നു.
ഓഡിറ്റിങ് ഇന്നു തുടങ്ങും
തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിനെത്തുടർന്ന് ബിജെപി കൊല്ലം ഇൗസ്റ്റ്, വെസ്റ്റ് കമ്മിറ്റി ഓഫീസുകളിൽ കേന്ദ്രസംഘത്തിന്റെ ഓഡിറ്റിങ് ചൊവ്വാഴ്‌ച തുടങ്ങും. ആർഎസ്‌എസ്, ബിജെപി പ്രതിനിധികളുമുണ്ടാകും. തെരഞ്ഞെടുപ്പ് ചുമതലക്കാർ ഓഫീസുകളിൽ കണക്കുമായി എത്താനാണ് നിർദേശം.










0 comments