print edition കൊല്ലം ഇക്കൊല്ലവും ചുവക്കും

കൊല്ലം: ഏഴു പതിറ്റാണ്ടിന്റെ നിയമസഭാ തെരഞ്ഞെടുപ്പു ചരിത്രത്തിൽ കൊല്ലത്തിനു നിറം ചുവപ്പാണ്. 11 ൽ ഒമ്പത് മണ്ഡലത്തിലും നിലവിൽ എൽഡിഎഫ് എംഎൽഎമാരാണ്. കഴിഞ്ഞ 10വർഷത്തെ ഭരണത്തിന്റെ പ്രതിഫലനമായി മാറ്റത്തിന്റെ നിറമുള്ള കാഴ്‌ചകളാണ് ജില്ലയിലെങ്ങും. മലയോരത്തും ഇടനാട്ടിലും തീരദേശത്തും ആഴത്തിൽ വേരൂന്നിയ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മണ്ണിൽ എൽഡിഎഫിന് വിജയത്തിന്റെ തനിയാവർത്തനം ഉറപ്പാണ്.
സമഗ്ര വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും 10 വർഷമാണ് എൽഡിഎഫിന്റെ കരുത്ത്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും വലിയഴീക്കൽ പാലവും ഐടി നഗരമായി മാറിയ കൊട്ടാരക്കരയും പത്തരമാറ്റോടെ മുന്നിലുണ്ട്. റോഡുകൾ തിളങ്ങി. സ്‌കൂളുകൾ സ്‌മാർട്ടായി. സർക്കാർ ആശുപത്രികൾ ഏറെ മുന്നേറി. തീരദേശ റോഡ്, മത്സ്യത്തൊഴിലാളി പുനരധിവാസം, മലയോരപാത, വൈദ്യുതി പദ്ധതികൾ, വീപാർക്ക് തുടങ്ങി വികസനപാത നീളുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലം കണ്ട് ഇറങ്ങിത്തിരിച്ച യുഡിഎഫിന് തുടക്കത്തിലേ പിഴച്ചു. അതിവേഗം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് അവകാശപ്പെട്ട യുഡിഎഫിൽ മുസ്ലിംലീഗും ആർഎസ്‌പിയും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളും കടുത്തപോരിലാണ്. തമ്മിലടിക്ക് തുടക്കമിട്ടത് ആർഎസ്‌പി. ഇരവിപുരം മണ്ഡലത്തിൽ ആർഎസ്‌പി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം മണ്ഡലം സെക്രട്ടറി എൻ നൗഷാദിന്റെ രാജിയിലെത്തി. തൊട്ടുപിന്നാലെ സംസ്ഥാന കമ്മിറ്റിഅംഗം സജി ഡി ആനന്ദ് പാർടി വിട്ടു.
സിപിഐ എം പുറത്താക്കിയ മുൻ എംഎൽഎ അയിഷാ പോറ്റിയെ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനിടെ, കോൺഗ്രസിനെ ഞെട്ടിച്ച് കഴിഞ്ഞതവണത്തെ സ്ഥാനാർഥി ആർ രശ്മി ബിജെപിയിലേക്ക് ചേക്കേറി. രശ്മിയടക്കം പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കാനുള്ള നീക്കത്തിൽ ബിജെപി ക്യാന്പിൽ അസ്വസ്ഥത പ്രകടമായിത്തുടങ്ങി. അടൽജി ഫൗണ്ടേഷൻ പരസ്യപ്രഖ്യാപനം നടത്തി.
അന്തിമ വോട്ടർപട്ടികപ്രകാരം ജില്ലയിൽ ആകെ 20,76,671 വോട്ടർമാരുണ്ട്. 10,84,207 സ്‌ത്രീകളും 9,92,443 പുരുഷൻമാരും. 2021ൽ 21,35,830 ആയിരുന്നു വോട്ടർമാർ. അഞ്ചുവർഷത്തിനിടെ 59,159 വോട്ടർമാർ കുറഞ്ഞു.










0 comments