കൊടിക്കുന്നിൽ എൻഎസ്എസ് ആസ്ഥാനത്ത്; മാധ്യമങ്ങളെ കണ്ടപ്പോൾ മുങ്ങി; വീണ്ടുമെത്തി

ചങ്ങനാശേരി: പ്രതിപക്ഷനേതാവ് വി ഡി സതീശനും കോൺഗ്രസിനുമെതിരെ രൂക്ഷപ്രതികരണം നടത്തിയതിന് പിന്നാലെ എൻഎസ്എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണാൻ കൊടിക്കുന്നിൽ സുരേഷ് എംപി എത്തി. എന്നാൽ മാധ്യമങ്ങളെ കണ്ടതോടെ എംപി തിരിച്ചുപോയി. ഇത് വാർത്തയായതോടെ ഉടനെ തിരിച്ചെത്തുകയും ചെയ്തു. സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.
സാധാരണഗതിയിൽ ഇവിടുത്തെ പരിപാടികളിൽ പങ്കെടുക്കാൻ വരുമ്പോഴൊക്കെ സുകുമാരൻ നായരെ വന്ന് കാണാറുണ്ട്. നേരത്തെ വന്നപ്പോൾ മാധ്യമങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നീട് തിരിച്ചുവന്നതാണ്- കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സതീശനെതിരായ സുകുമാരൻ നായരുടെ വിമർശനങ്ങളോട് പ്രതികരിക്കാൻ കൊടിക്കുന്നിൽ തയ്യാറായില്ല.
സതീശനെതിരെ രൂക്ഷവിമർശനമാണ് നേരത്തെ വാർത്താസമ്മേളനത്തിൽ ജി സുകുമാരൻ നായർ ഉന്നയിച്ചത്. എൻഎസ്എസിന്റെ മുഴുവൻ സഹായവും വാങ്ങി ജയിച്ചിട്ട്, ഇപ്പോൾ സമുദായസംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് സതീശൻ പറയുന്നതെന്നും വർഗീയതക്കെതിരെ പറയാൻ സതീശന് യാതൊരു യോഗ്യതയുമില്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായം ചോദിച്ച് സതീശൻ ഒന്നര മണിക്കൂറിലേറെയാണ് പെരുന്നയിൽ വന്നിരുന്നത്. അന്ന് താൻ പറവൂരിലെ എൻഎസ്എസ് യൂണിയൻ പ്രസിഡന്റിനെ വിളിച്ച് സതീശനെ സഹായിക്കണമെന്ന് പറഞ്ഞു. ആ യൂണിയൻ പ്രസിഡന്റ് സതീശനുവേണ്ടി പറവൂരിലെ ഓരോ വീടുതോറും കയറിയിറങ്ങി വോട്ട് ചോദിച്ചു. എന്നിട്ടാണ് സമുദായസംഘടനകളുടെ തിണ്ണിനിരങ്ങരുതെന്ന് വലിയ കാര്യമായി പറയുന്നത്. വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്തയാളാണ് സതീശൻ. എൻഎസ്എസിനെ മാത്രമല്ല, എല്ലാസമുദായങ്ങളെയും ഇത്രയും ആക്ഷേപിച്ചത് സതീശനാണെന്നും സുകുമാരൻ നായർ വിമർശിച്ചു.










0 comments