print edition വൈറ്റ് കോളർ ഡ്രഗ് പാർടി; കെവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

കൊച്ചി: സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടുത്തി ആഡംബരഹോട്ടലുകളിൽ വൈറ്റ് കോളർ ഡ്രഗ് പാർടികൾ നടത്തുന്ന കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി കെവിൻ ബി മാത്യുവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
ഇതിനായി ഇൗ ആഴ്‌ച കോടതിയിൽ അപേക്ഷ നൽകും. മാർച്ച് 28ന് കടവന്ത്രയിലെ ആഡംബരഹോട്ടലിൽനിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി എട്ടുപേർ പിടിയിലായ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് കെവിനെ കസ്‌റ്റഡിയിൽ വാങ്ങുക. ഇൗ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ അറസ്‌റ്റിലായത്.
കെവിന്റെ അടുത്ത അനുയായിയായ നോർത്ത് പറവൂർ സ്വദേശി സിദ്ദിഖിനെ ഡാൻസാഫ് ടീം പിടികൂടിയിരുന്നു. സിദ്ദിഖും കെവിനും തമ്മിൽ നാലു വർഷത്തോളമായി മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കെവിനെയും സിദ്ദിഖിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി സിദ്ദിഖിനെയും കസ്റ്റഡിയിൽ വാങ്ങും.
പള്ളുരുത്തി സ്വദേശി പി എം ഷമീർ, കളമശേരി വട്ടേക്കുന്നത്ത് ലോഡ്ജിൽനിന്ന് ഡാൻസാഫ് സംഘം എംഡിഎംഎയും കഞ്ചാവുമായി പിടികൂടിയ സിയാദ്, ആദിൽ അൻസാർ എന്നിവരും കെവിന്റെ അനുയായികളാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെയും വിശദമായി ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിൽ വാങ്ങാനാണ് അന്വേഷക സംഘത്തിന്റെ നീക്കം.
വാഴക്കാലയിൽനിന്ന് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായാണ് തൊടുപുഴ സ്വദേശി കെവിൻ ബി മാത്യുവിനെ കൊച്ചി സിറ്റി പൊലീസ് പിടിച്ചത്.










0 comments