print edition മനുഷ്യക്കടത്തും പെൺവാണിഭവും; പിടിയിലാകാനുള്ളവർ അന്താരാഷ്‌ട്ര മനുഷ്യക്കടത്ത്–സെക്‌സ് റാക്കറ്റ് കണ്ണികൾ

കേസിൽ മുംബൈയിൽനിന്ന് പിടിയിലായ സിന്ധു
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഇനി പിടിയിലാകാനുള്ളത് ദുബായിലുള്ള ഷംലയും റഹ്‌മത്തും. ഇരുവർക്കും അന്താരാഷ്‌ട്ര മനുഷ്യക്കടത്ത്–സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷകസംഘം കണ്ടെത്തി. ഇവർക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
കേസിൽ മുംബൈയിൽനിന്ന് പിടിയിലായ ഗുരുവായൂർ തൈക്കാട് മുട്ടത്ത് വീട്ടിൽ സിന്ധുവിന് (56) അന്താരാഷ്‌ട്ര മനുഷ്യക്കടത്ത്–സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷകസംഘം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സിന്ധുവിന്റെ നിർദേശപ്രകാരം ദുബായിൽ സെക്‌സ്‌റാക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഷംലയും റഹ്‌മത്തുമാണ്. സിന്ധുവിന് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. യുവതികളെ ദുബായിൽ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്ന ഇടപാട് തുടങ്ങിയത് 2022 മുതലാണെന്നും കണ്ടെത്തി.
സിന്ധുവിന്റെ കുറ്റസമ്മത മൊഴിയിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. നാലാംപ്രതി അലീന എബ്രഹാമിന്റെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒൗറംഗസീബിന്, സിന്ധു പണം അയച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചു.
സിന്ധുവിന്റെ രണ്ട് മൊബൈൽ ഫോണുകൾ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലെ ഫോൺ വിളി വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിൽനിന്ന് സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
പരാതിക്കാരിയായ യുവതിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ ദേഹോപദ്രവമേറ്റതായി പറയുന്നുണ്ട്.
സിന്ധുവിനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തു. ഇവരെ അടുത്തദിവസം അന്വേഷകസംഘം കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. പൊന്നാനി സ്വദേശി മഞ്‌ജിമ (25) അടക്കം മൂന്നുപേരാണ് ഇതുവരെ അറസ്‌റ്റിലായത്. അലീന എബ്രഹാമിനെയും മഞ്‌ജിമയെയും കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷകസംഘം.










0 comments