കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു, ആളപായമില്ല

മൂന്നാർ കല്ലാറിനു സമീപം റോഡ് ഇടിഞ്ഞുതാണ പ്രദേശം
മൂന്നാർ: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിനു സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണു. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെമാത്രം നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പാതയിൽ മണ്ണിടിയുകയും അടിമാലി ടൗൺ വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്തു.
ദേശീയപാത നിർമാണവും കനത്ത മഴയും മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അശാസ്ത്രീയമായ ദേശീയപാത നിർമാണം കാരണം പലതവണ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇത് എൻഎച്ച്എഐ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
അടിമാലി ലക്ഷം വീട് ഉന്നതിക്ക് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ ഒരു ജീവനും പൊലിഞ്ഞിരുന്നു, 30 ഓളം വീടുകളും തകർന്നു, എന്നിട്ടും പഴേ രീതിയിൽ തന്നെയാണ് നിർമാണം തുടരുന്നത്. നിർമാണം നിർത്തിവയ്ക്കണമെന്നും പഠനം നടത്തിയശേഷം മാത്രം തുടരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.










0 comments