കൊച്ചി - ബഹ്റൈൻ വിമാനം റദ്ദാക്കി; യാത്രക്കാരെ തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ബഹ്റൈൻ വിമാനത്താവളം അടച്ചതിന് പിന്നാലെയാണ് നടപടി. യാത്രക്കാരെ വിമാനത്തിൽനിന്നും തിരിച്ചിറക്കി.
ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു. അവസാനനിമിഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. എപ്പോൾ സർവീസ് പുനരാരംഭിക്കാനാകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടില്ല.
ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലതതിൽ കുവൈത്ത് വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു. മുൻകരുതൽ നടപടിയായി താൽക്കാലിക വ്യോമഗതാഗതം നിർത്തിവയ്ക്കുന്നതായി കുവൈത്തിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തിയും അടച്ചു. മിസൈൽ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി നേരത്തെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് വിമാനത്താവളം അടച്ചിടുന്നതായി അധികൃതർ അറിയിച്ചത്.
ബുധനാഴ്ച രാവിലെോടെ കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച ഇറാന്റെ ഖേഷ്ം ദ്വീപിലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെയും, ഇറാന്റെ ടെലികമ്മ്യൂണിക്കേഷൻ ആന്റിന, എണ്ണ ടാങ്കർ എന്നിവയ്ക്ക് നേരെയും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇപ്പോഴത്തെ മിസൈൽ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.










0 comments