print edition 25 കോടിയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പ്രതികളെ ചോദ്യംചെയ്യുന്നു

കൊച്ചി: ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ എറണാകുളം സ്വദേശിയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ കൊച്ചി സിറ്റി പൊലീസ് ചോദ്യംചെയ്യുന്നു. പിടിയിലായ ഹൈദരാബാദ് സ്വദേശികളായ വ്യവസായി സത്യനാരായണമൂർത്തി (36), ഇയാളുടെ കമ്പനിയിലെ ജീവനക്കാരൻ ടൈസൺ രാജു (32) എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്ത ഇവരെ ഞായറാഴ്‌ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. മൂർത്തിയിൽനിന്ന് 7.5 കോടി രൂപയുടെ ചെക്ക്, ലാപ്ടോപ്പുകൾ, പെൻഡ്രൈവുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
സമാനമായ മറ്റ് തട്ടിപ്പുകളിലും ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ, മൂർത്തിയുടെ വിദേശയാത്രകളെക്കുറിച്ചും അന്താരാഷ്ട്ര സൈബർ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ‘ക്യാപ്പിറ്റലിക്‌സ്’ എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 24,76,21,042 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ ക്യാപ്പിറ്റലിക്സ് എന്ന വെബ്സൈറ്റിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അഞ്ച് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സത്യനാരായണ മൂർത്തിക്ക് സ്വന്തമായി 'ആശ്രിത മെഗാ ഇൻഫോടെക്' എന്ന പേരിൽ ഐടി കമ്പനിയും ‘ആശ്രിത ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കൺസ്ട്രക്ഷൻ കമ്പനിയുമുണ്ട്. കൂടാതെ ‘ഏറോ വില്ലാസ്' എന്ന പേരിൽ 300 വില്ലകളുടെ നിർമാണവും നടന്നുവരികയാണ്. ഐടി ജീവനക്കാരൻമാത്രമായി ജോലി ആരംഭിച്ച പ്രതി കുറഞ്ഞ കാലയളവിനുള്ളിൽ വിവിധ കമ്പനികളുടെ ഉടമയായത് സൈബർ തട്ടിപ്പിലൂടെ ലഭിച്ച തുകയിൽനിന്നാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.










0 comments