‘മഹാമാരികളെ നേരിടേണ്ടത് കൂട്ടായ്മയോടെ; രാഷ്ട്രീയ വൈരാഗ്യം പാടില്ല’: കെ കെ ശൈലജ

കെ കെ ശൈലജ
തിരുവനന്തപുരം: നിപാ, കോവിഡ് തുടങ്ങിയ മഹാമാരികൾ ഏതെങ്കിലും സർക്കാരിനെ നോക്കിയല്ല വരുന്നതെന്നും കക്ഷിരാഷ്ട്രീയം മറന്ന് നാടൊന്നാകെ കൂട്ടായി പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ജാഗ്രത പുലർത്തണം. പ്രതിരോധ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
പകർച്ചവ്യാധികൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കഴിയും. ഒട്ടും കൃത്യവിലോപം കാണിക്കാതെ, കനത്ത ജാഗ്രതയോടെ വേണം സാഹചര്യങ്ങളെ നേരിടാനെന്നും കൊവിഡും നിപായുമൊന്നും സർക്കാർ നോക്കിയല്ല വരുന്നതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
കടുത്ത സാഹചര്യങ്ങളെ നേരിടുമ്പോൾ വീഴ്ചകളുണ്ടെങ്കിൽ തീർച്ചയായും വിമർശിക്കാം. എന്നാൽ, ജാഗ്രതയോടെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ പരിഹസിക്കുന്ന സമീപനം ശരിയല്ലെന്ന് കെ കെ ശൈലജ ഓർമ്മിപ്പിച്ചു. നാട് മുൻപ് നിപയെ നേരിട്ട കാലത്തെ കെ മുരളീധരന്റെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള അന്നത്തെ പ്രതികരണങ്ങൾ ഇപ്പോൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുൻ മന്ത്രിയുടെ മറുപടി.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയക്കുന്നത് കേന്ദ്ര പ്രോട്ടോകോൾ പ്രകാരമാണ്."നിപാ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ അതീവ ശ്രദ്ധ ആവശ്യമാണ്. ഒരു കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ പ്രതിരോധിക്കാൻ നിലവിൽ നമ്മുടെ ആരോഗ്യരംഗം പൂർണ്ണ സജ്ജമാണ്"— കെ കെ ശൈലജ കൂട്ടിച്ചേർത്തു.










0 comments