ad
Deshabhimani

തളിപ്പറമ്പിൽ രണ്ട്‌ ഫോണിൽ മൂന്ന്‌ ഇതര സംസ്ഥാനക്കാരുടെ അപേക്ഷ; ബിഎൽഒ, ബിഎൽഎമാർക്കും വ്യക്തതയില്ല

കണ്ണൂരിൽ അസാധാരണമായ വോട്ടുചേർക്കൽ; മൊബൈൽ നമ്പർ ഉടമ അറിയാതെ ഇതരസംസ്ഥാനക്കാർ കടന്നുകൂടി; ആകെ ദുരൂഹം

kannur voter list fraud
വെബ് ഡെസ്ക്

Published on Jan 23, 2026, 02:44 PM | 2 min read

കണ്ണൂർ: വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള നടപടികളിൽ ​ഗുരുതരമായ ആരോപണമാണ് സിപിഐ എം കഴിഞ്ഞദിവസം ഉയർത്തിയത്. വോട്ടുചേർക്കുന്ന രജിസ്‌റ്റേഡ്‌ മൊബൈൽ നമ്പറിൽ, ഉടമ അറിയാതെ ഇതര സംസ്ഥാനങ്ങളിലെ വോട്ടർമാരടക്കം വോട്ടുചേർത്തതായി മനസ്സിലായെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ തെളിവുസഹിതമാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതേവരെയും തെരഞ്ഞെടുപ്പ് കമീഷനോ ഉത്തരവാദിത്തപ്പെട്ട ഉ​ദ്യോ​ഗസ്ഥരോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


മൊബൈൽ നമ്പർ ഉടമ അറിയാതെ വോട്ടുചേർത്തു


തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 204, 207 ബൂത്തിൽ എൽഡിഎഫ്‌ പ്രവർത്തകർ സ്വന്തം മൊബൈൽ ഫോണിൽ ഒടിപി നൽകി ചേർത്ത വോട്ട്‌ വെരിഫൈചെയ്‌ത ഘട്ടത്തിൽ അവർ ചേർക്കാത്ത മൂന്നുവോട്ട്‌ ചേർത്തതായി കണ്ടെത്തി. ഒരു നമ്പറിൽ ആറുവോട്ടുകൾവരെ ചേർക്കാം. ഇത്തരത്തിൽ രണ്ടു ഫോൺ നമ്പറിലാണ്‌ മൂന്ന്‌ ഇതര സംസ്ഥാന വോട്ടുകൾ കടന്നുകൂടിയതായി സ്‌റ്റാറ്റസിൽ കണ്ടത്‌. ഫോം എട്ടുവഴി ചേർത്ത വോട്ടുകളാണിത്‌. കംലാലാനി ജെന ഒഡിഷ, പിങ്കി കുമാരി ബിഹാർ ബഗുസരായി, കെ വാസന്തി തമിഴ്‌നാട്‌ മാടാവരം എന്നീ വോട്ടുകളാണ്‌ അനധികൃതമായി കടന്നുകയറിയത്‌.


thaliparamba booth 204 voter list fraudതളിപ്പറമ്പ് മണ്ഡലത്തിലെ ബൂത്ത്‌ നമ്പർ 204ലും 207ലും മൊബൈൽ നമ്പറുടമ അറിയാതെ ചേർത്ത ഇതരസംസ്ഥാന വോട്ടർ അപേക്ഷയുടെ സ്‌റ്റാറ്റസ്‌



ജില്ലയിൽ ഇപ്പോൾ 2,19,239 പുതിയ വോട്ട്‌ അപേക്ഷ വന്നിട്ടുണ്ട്‌. ഇത്തരത്തിൽ കൂട്ടത്തോടെ വോട്ടർ അപേക്ഷ ഉയരേണ്ട സാഹചര്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നുവർഷം പിന്നിട്ടപ്പോഴാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വന്നത്‌. അപ്പോൾ ജില്ലയിൽ മൊത്തം 90,083 വോട്ടുകൾ മാത്രമാണ്‌ കൂടിയത്‌. എന്നാൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒന്നരവർഷം കഴിയുമ്പോഴേക്കും ജില്ലയിൽ 2.19 ലക്ഷം പുതിയ വോട്ടർ അപേക്ഷ ദുരൂഹമാണ്‌. ഇതിൽ 99,790 വോട്ട്‌ കൂട്ടിചേർത്തുകഴിഞ്ഞു.

ഗ‍ൗരവമായ അന്വേഷണം വേണം

അസാധാരണമായ വോട്ടുചേർക്കൽ നടപടികളിൽ കലക്ടർക്ക്‌ പരാതി നൽകിയിട്ടുണ്ടെന്ന് കെ കെ രാ​ഗേഷ് പറഞ്ഞു. വെരിഫിക്കേഷൻ നടത്തേണ്ട ബൂത്തുലെവൽ ഓഫീസർമാർക്ക്‌ (ബിഎൽഒ) ഇക്കാര്യത്തിൽ വ്യക്തതയില്ല. വോട്ടർ അപേക്ഷയിൽ ബിഎൽഒ തെളിവെടുക്കുന്ന സമയം രാഷ്ട്രീയ പാർടികളുടെ ഏജന്റുമാർക്ക്‌ (ബിഎൽഎ) വിവരം കൈമാറണം. അപ്പോഴാണ്‌ ബിഎൽഎമാർ വോട്ടറാണോ അല്ലയോ എന്നതുസംബന്ധിച്ച്‌ ഒബ്‌ജക്‌ഷൻ വരുന്നത്‌. എന്നാൽ, ബിഎൽഎമാർ പ്രാദേശികമായ പരിശോധന നടത്തുന്പോൾ ഇത്രയധികം വോട്ട്‌ അപേക്ഷ വന്നതായി കാണുന്നില്ല. നിസാര വോട്ടാണ്‌ അപേക്ഷയായി വന്നത്‌ എന്നാണ്‌ ബിഎൽഒമാരും പറയുന്നത്‌. ഇവരാരും അറിയാതെ കൂട്ടത്തോടെ അപേക്ഷ വരികയാണ്‌.


മൊബൈൽ ഫോണിൽ ഒടിപി വഴിയാണ്‌ വോട്ടുചേർക്കുന്നത്‌. സാധാരണ ഗതിയിൽ ഇതിൽ കൃത്രിമം നടക്കണമെങ്കിൽ സെർവർ കൈകാര്യം ചെയ്യുന്നവർ ഇടപെടണം. തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ സെർവർ കൈകാര്യം ചെയ്യുന്ന്‌. അവർ കൃത്രിമം കാട്ടിയെന്ന്‌ ഇ‍ൗ ഘട്ടത്തിൽ ആക്ഷേപം ഉന്നയിക്കുന്നില്ല. ഇക്കാര്യത്തിൽ ഞങ്ങൾക്ക്‌ ചില സൂചനകളുണ്ട്‌. അതിപ്പോൾ വെളിപ്പെടുത്തുന്നില്ല.


ഇടതുപക്ഷം ശക്തമായി മത്സരം നടത്തുന്ന മണ്ഡലങ്ങളിലാണ്‌ കൂടുതൽ വോട്ട്‌ ചേർക്കാൻ ശ്രമിച്ചത്‌. അസാധാരണമായ ഇ‍ൗ ഇടപെടൽ ജില്ലാ, സംസ്ഥാന തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധിക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്നോ മറ്റു സ്ഥലങ്ങളിൽനിന്നോ ആൾക്കാരെ കൊണ്ടുവന്ന്‌ കൂട്ടത്തോടെ വോട്ടുചേർക്കാനുള്ള ശ്രമമാണോ നടന്നത്‌ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണമെന്ന്‌ കെ കെ രാഗേഷ്‌ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പുതിയ വോട്ടർ അപേക്ഷ മണ്ഡലം തിരിച്ച്‌

പയ്യന്നൂർ: 15525, കല്യാശേരി: 24187, തളിപ്പറമ്പ്: 22252, ഇരിക്കൂർ: 18467, അഴീക്കോട്‌: 23020, കണ്ണൂർ: 24217, ധർമടം: 17363, തലശേരി: 23406, കൂത്തുപറന്പ്‌: 19974, മട്ടന്നൂർ: 16191, പേരാവൂർ: 14637.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home