print edition തുറന്നടിച്ച് റെഗുലേറ്ററി കമ്മിറ്റി; കുറ്റവാളി സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്‌ഇബിയുടെ അനാസ്ഥയെന്ന് തുറന്നടിച്ച് റെഗുലേറ്ററി കമീഷൻ. വൈദ്യുതി വാങ്ങാൻ കമ്പനികളെ ബോർഡ് തെരഞ്ഞെടുത്തെങ്കിലും സർക്കാർ റെഗുലേറ്ററി കമീഷനെ അറിയിച്ചത് 14 ദിവസത്തിനുശേഷം. തങ്ങളുടെ അനുമതിയില്ലാതെ വൈദ്യുതി വാങ്ങാനാകില്ലെന്നറിഞ്ഞിട്ടും മന്ത്രിയടക്കമുള്ളവർ നിരുത്തരവാദിത്വമാണ് കാണിച്ചതെന്നും കമീഷന്റെ ഉത്തരവിലുണ്ട്.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സർക്കാരിനെയും കെഎസ്‌ഇബിയെയും ന്യായീകരിച്ചതിനുപിന്നാലെയാണ് കമീഷൻ ഉത്തരവിലെ വിവരങ്ങൾ പുറത്തുവന്നത്. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകുന്നതാണ് ഉത്തരവ്. അനാസ്ഥ ആവർത്തിക്കരുതെന്ന കർശന നിർദേശവുമുണ്ട്.
ജൂൺ 15-നാണ് 200 മെഗാവാട്ട് വൈദ്യുതി കൂടുതൽ വാങ്ങാൻ ബോർഡ് ടെൻഡർ ക്ഷണിച്ചത്. 30-ന് ടെൻഡർ തുറന്നു. ജൂലൈ ഒന്നിന് പരിശോധന പൂർത്തിയാക്കി. രണ്ടിന് യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി നൽകാൻ അദാനിയടക്കം രണ്ട് കമ്പനികളെ തെരഞ്ഞെടുത്തു.
എന്നാൽ, അന്തിമ അനുവാദം നൽകേണ്ട റെഗുലേറ്ററി കമീഷനെ വിവരമറിയിച്ചത് 14 ദിവസത്തിനുശേഷം ജൂലൈ 16-ന്. നയപരമായ തീരുമാനമെടുക്കേണ്ട മന്ത്രിക്കും സർക്കാരിനും ഇക്കാര്യത്തിൽ വീഴ്‌ച പറ്റി.
കാലാവസ്ഥാ മാറ്റമെന്നും ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞെന്നും ന്യായംപറഞ്ഞ് പ്രതിസന്ധിയെ ലഘൂകരിക്കാനാണ് ഞായറാഴ്‌ചയും മന്ത്രി ശ്രമിച്ചത്. പ്രതിസന്ധി മാറുമെന്ന് പ്രതീക്ഷിച്ച് ജൂൺ 15വരെ കാത്തിരുന്നശേഷമാണ് ടെൻഡറിനുപോലും ശ്രമിച്ചത്.
അതിനുശേഷവും കാലതാമസം വരുത്തി. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏപ്രിലിലും മാർച്ചിലും നൂറ് ദശലക്ഷം യൂണിറ്റിലേറെ ഉപയോഗം വർധിച്ചിട്ടും നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാൽ, ജൂലൈയിൽ 91 ദശലക്ഷം മാത്രമാണ് ഉപയോഗമെന്നിരിക്കെയാണ് സംസ്ഥാനത്തെ ഇരുട്ടിലാക്കിയത്.










0 comments