print edition കാലാവധി കഴിഞ്ഞിട്ടും കരാർ പുതുക്കുന്നില്ല: ഇലക്‌ട്രോണിക്‌സ് അറ്റകുറ്റപ്പണി അധ്യാപകരുടെ തലയിൽ


പി അഭിഷേക്
Published on Jul 22, 2026, 12:00 AM | 1 min read
മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) വഴി വിതരണംചെയ്ത ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി അധ്യാപകരുടെ തലയിലാകുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്കൂളുകൾക്ക് നൽകിയ ഉപകരണങ്ങളുടെ വാർഷിക അറ്റകുറ്റപ്പണി കരാർ (എഎംസി) അവസാനിച്ചിട്ടും പുതുക്കാനോ പുതിയ ഉപകരണം എത്തിക്കാനോ യുഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചില്ല. കേടായ ഉപകരണങ്ങൾ അധ്യാപകരുടെ ചെലവിൽ നന്നാക്കേണ്ട സ്ഥിതിയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2018മുതലാണ് കൈറ്റ് വഴി സ്കൂളുകളിൽ ഇലക്‌ട്രോണിക്സ് ഉപകരണം വിതരണംചെയ്തത്. 2020ൽ കോവിഡ് സമയത്ത് "വിദ്യാകിരണം' പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ്പും നൽകി. തുടർവർഷങ്ങളിലും ഉപകരണങ്ങൾ നൽകി. അഞ്ചുവർഷം വാറന്റിക്കുപുറമെ എൽഡിഎഫ് സർക്കാർ രണ്ടുവർഷം വാർഷിക അറ്റകുറ്റപ്പണി കരാറും ഏർപ്പാടാക്കി. ഉപകരണം കേടായാൽ ഓൺലൈനായി പരാതി രജിസ്റ്റർചെയ്യാം. കമ്പനി പ്രതിനിധികളെത്തി സൗജന്യമായി പരിഹരിക്കും. സ്കൂളുകൾക്കോ അധ്യാപകർക്കോ ബാധ്യതയില്ല. കരാർ പുതുക്കാത്തതിനാൽ, കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ നന്നാക്കുന്നതിന് പരാതി രജിസ്റ്റർ ചെയ്യാനാകുന്നില്ല.
"കെ ഫോൺ' വഴിയുള്ള ഇന്റർനെറ്റിന്റെ ബില്ല് സ്കൂളുകൾ നൽകണമെന്ന നിർദേശത്തിന് പിന്നാലെയാണിത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹൈടെക് ക്ലാസ്‌മുറികളും കംപ്യൂട്ടർ ലാബുകളും ഉൾപ്പെടെ പൊതുവിദ്യാലയങ്ങളിലുണ്ടായി. എന്നാൽ, യുഡിഎഫ് സർക്കാർ സ്കൂളുകളെയും "ഇരുണ്ടകാല'ത്തേക്ക് കൊണ്ടുപോകുകയാണ്.









0 comments