എൽഡിഎഫ് കാഴ്ചപ്പാട് ശരി
print edition കിഫ്‌ബി വരുമാനം 4184 കോടി

ഒ വി സുരേഷ്
Published on May 11, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട കിഫ്‌ബിയുടെ വായ്‌പകൾ സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും വാദം പൊളിയുന്നു. കിഫ്‌ബി പദ്ധതികളിൽ ഇതിനകം വരുമാനമായി 4183.89 കോടി ലഭിച്ചു. വരുമാനം ലഭിക്കുന്ന 22,955.74 കോടി രൂപയുടെ പദ്ധതികളും പൂർത്തിയാവുകയാണ്. ഇതോടെ കിഫ്‌ബി വരുമാനമാർഗമാണെന്ന എൽഡിഎഫ് സർക്കാരിന്റെ കാഴ്‌ചപ്പാടും ശരിയാവുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷംവരെ വിവിധ സ്ഥാപനങ്ങളിൽനിന്നായി കിഫ്‌ബിക്ക് വാഗ്‌ദാനംചെയ്തത് 47,863.44 കോടിയാണ്. ഇതിൽ 42,053. 20 കോടി ലഭിച്ചു. 9,865.73 കോടി തിരിച്ചടച്ചു. 32,187.47 കോടി രൂപയാണ് ബാക്കി. ഇതും തിരിച്ചടയ്‌ക്കാനുള്ള മാർഗം കണ്ടെത്തിയാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. സംസ്ഥാന സർക്കാരിൽനിന്ന് കോർപസ് ഫണ്ട്, മോട്ടോർ വാഹന നികുതി, പെട്രോളിയം സെസ്സ് എന്നിവയുൾപെടെ 25,957.50 കോടി രൂപയാണ് കിഫ്‌ബിക്ക് നൽകിയത്. ഇതും വിവിധ സ്ഥാപനങ്ങളിൽനിന്ന് സമാഹരിച്ച ഫണ്ടും ഉപാേയഗിച്ചാണ് സംസ്ഥാന ബജറ്റിനു പുറത്ത് 1.10 ലക്ഷം കോടിയുടെ വികസനപ്രവർത്തനങ്ങൾ സാധ്യമാക്കിയത്.
കെഎസ്‌ഇബിയുടെ വിവിധ പദ്ധതികൾക്കായി 2915.93 കോടി രൂപ കിഫ്‌ബി അനുവദിച്ചിരുന്നു. അതിൽ 2700.19 കോടി രൂപയും പദ്ധതി പൂർത്തിയാക്കിയുള്ള വരുമാനത്തിൽനിന്ന് തിരിച്ചടച്ചു. പാലക്കാട്, കണ്ണൂർ വ്യവസായ പാർക്കുകൾ, കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി എന്നിവയ്‌ക്കായി സ്ഥലം ഏറ്റെടുക്കാൻ 12,727.50 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്. ഇതിൽ 425.36 കോടി രൂപ തിരിച്ചടച്ചുകഴിഞ്ഞു. കൊച്ചി പെട്രോ കെമിക്കൽ പാർക്ക്, ലൈഫ് സയൻസ് പാർക്ക് രണ്ടാം ഘട്ടം, ടെക്‌നോസിറ്റിയിലെ കെട്ടിടം എന്നിവയിൽനിന്നും വരുമാനം ലഭിക്കുന്നുണ്ട്.











0 comments