print edition വികസനകുതിപ്പ് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ തടസവാദങ്ങളെ അവഗണിച്ച് സർക്കാർ വികസനക്കുതിപ്പ് തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വാർഷിക ചെലവ് 1.75 ലക്ഷം കോടി രൂപയായി ഉയർത്തി കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയ സർക്കാരിനെതിരെ അഞ്ചു വർഷത്തിനിടയിൽ ഒരു അഴിമതി ആരോപണം പോലും കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.
പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുമ്പോൾ സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്.
62 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ 30 ലക്ഷം പേർക്ക് 1000 രൂപ വീതം നൽകിത്തുടങ്ങി. വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപ്പാത, ശബരി റെയിൽ, കാസർകോട് വരെയുള്ള അതിവേഗ പാതകൾ എന്നിവ യാഥാർത്ഥ്യമാക്കി കേരളത്തിന്റെ മുഖച്ഛായ മാറ്റി.
കേരളത്തിൽ നിന്ന് ആളുകൾ കൂട്ടമായി ഒഴിയുന്നു എന്ന പ്രതിപക്ഷ പ്രചാരണം തെറ്റാണ്. "റിവേഴ്സ് മൈഗ്രേഷൻ' വഴി വിദേശങ്ങളിൽ നിന്നടക്കം ആളുകൾ ഇങ്ങോട്ട് മടങ്ങിയെത്തുകയാണ്.
വിദേശികൾ പോലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സുരക്ഷിതമായ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റാൻ സർക്കാരിന് കഴിഞ്ഞു. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഇടം നൽകാതെ കേരളത്തെ സമാധാനപൂർണമായി നിലനിർത്തുകയാണ് എൽഡിഎഫ് സർക്കാരെന്നും മന്ത്രി പറഞ്ഞു.










0 comments