അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം മാതൃകയിൽ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഉത്തരവിറക്കി. സിൽവർ ലൈൻ പദ്ധതിക്ക് പിന്നാലെ, പൊതുജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമായതും പ്രായോഗികവുമായ ആർആർടിഎസ് മാതൃക സ്വീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
ഡൽഹി-മീററ്റ് ആർആർടിഎസ് പദ്ധതിയുടെ വിജയകരമായ മാതൃകയാകും കേരളത്തിലും നടപ്പിലാക്കുക. ജനസാന്ദ്രതയും പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി തൂണുകളിലൂടെയുള്ള പാതയ്ക്കാണ് മുൻഗണന.
ഇത് നീരൊഴുക്കിനെ തടസ്സപ്പെടുത്തില്ലെന്നും പൊതുജന പ്രതിഷേധം ഒഴിവാക്കുമെന്നും സർക്കാർ കരുതുന്നു. ആകെ 583 കിലോമീറ്റർ ദൈർഘ്യമുള്ള പാത നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക.
ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയും, രണ്ടാം ഘട്ടം തൃശൂർ മുതൽ കോഴിക്കോട് വരെയും, തുടർന്നുള്ള ഘട്ടങ്ങൾ കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലേക്കും നീളും.
ഏകദേശം 1,92,780 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം വിഹിതം നൽകും. ബാക്കി 60 ശതമാനം തുക വായ്പയായി കണ്ടെത്തും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തുടനീളം ഏകീകൃത യാത്രാ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ഇത് മംഗളൂരു, കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് നീട്ടാനും പദ്ധതിയുണ്ട്. ഡിപിആർ പൂർത്തിയായ ശേഷമേ അന്തിമ ചിലവ് സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.










0 comments