നെല്ലിന് പ്രോത്സാഹന ബോണസ്; കേരളം പിറകോട്ട് പോകില്ലെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകരുതെന്ന നിർദേശത്തിനെതിരെ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ച് കേന്ദ്ര കൃഷി മന്ത്രിയ്ക്ക് കത്തയച്ചതായി മന്ത്രി പി പ്രസാദ്. വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ച് മറ്റു സംസ്ഥാനങ്ങളെയും സമീപിക്കും. കർഷകർക്ക് നൽകുന്ന ഒരു ആനുകൂല്യവും കുറയ്ക്കാൻ കേരളം ആലോചിച്ചിട്ടില്ല. താങ്ങുവില 40 രൂപയാക്കണം. നിലവിൽ നൽകുന്ന ഒരു ആനുകൂല്യത്തിൽ നിന്നും കേരളം പിറകോട്ട് പോകില്ല. പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കേരളം തള്ളിക്കളയുന്നുവെന്നും മന്ത്രി പി പ്രസാദ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേന്ദ്ര നിർദേശം ഒരിക്കലും അംഗീകരിക്കാനാവില്ല. ബോണസിന്റെ കാര്യം മാത്രമല്ല കത്തിനകത്തുള്ള പല കാര്യങ്ങളും ഉൾക്കൊള്ളാൻ കഴിയില്ല. വെള്ളം കൊടുത്ത് കൃഷി ചെയ്യേണ്ട സാഹചര്യം അപൂർവമായേ കേരളത്തിൽ ഉള്ളൂ. സംസ്ഥാനത്തെ അരി ആരോഗ്യത്തിന് കുഴപ്പമുണ്ടാക്കുന്നു എന്നതാണ് മറ്റൊരു കാരണമായി കത്തിൽ പറയുന്നത്. തവിട് ചേർന്ന അരി ആരോഗ്യത്തിന് ഗുണകരമാണെന്ന് നമുക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യേണ്ടത് അനിവാര്യമാണ്. കൃഷി സംസ്ഥാന വിഷയമാണ്. സംസ്ഥാന വിഷയത്തിനകത്ത് ഇത്തരം കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കേന്ദ്ര തീരുമാനം രാഷ്ട്രീയപരമാമെന്നും മന്ത്രി പറഞ്ഞു.











0 comments