print edition സുനാമി ഫ്ലാറ്റുകളിലെ 1970 കുടുംബങ്ങള്‍ക്ക് പട്ടയം; ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരം

മുട്ടത്തറയിൽ സുനാമി പുനരധിവാസ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ്
തിരുവനന്തപുരം: സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഒമ്പത് ജില്ലയില്‍ നിര്‍മിച്ചിട്ടുള്ള ഫ്ലാറ്റുകളിലെ 1970 കുടുംബങ്ങള്‍ക്ക് ഭൂമിയിലെ അവിഭക്ത ഓഹരി കണക്കാക്കി പട്ടയം നല്‍കും. ഭാര്യയുടെയും ഭര്‍ത്താവിന്റെയും കൂട്ടായ പേരിലാകും പട്ടയം.
പട്ടയത്തില്‍ ഫ്ലാറ്റ് നില്‍ക്കുന്ന ഭൂമിയുടെ സര്‍വെ നമ്പറും ഉള്‍പ്പെടുത്തും. പ്ലോട്ടിന്റെ ആകെ വിസ്തീര്‍ണം പരാമര്‍ശിച്ച്, ഫ്ലാറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അവിഭക്ത ഓഹരി അവകാശത്തിനാണ് പട്ടയം നല്‍കുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
അവിഭക്ത ഓഹരി അവകാശം വ്യവസ്ഥ ചെയ്ത് ഭൂമി പോക്കുവരവ് ചെയ്ത് തണ്ടപ്പേര്‍ അനുവദിക്കും. ഭൂമിയുടെ ഉടമസ്ഥതയും റവന്യൂ രേഖകളും ലഭിക്കുന്നതോടെ സുനാമി ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഈടുവച്ച് വായ്‌പ എടുക്കാനും സൗകര്യം ലഭിക്കും. സുനാമി പുനരധിവാസ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുക. സംസ്ഥാനത്ത് ഫ്ലാറ്റുടമകള്‍ക്ക് ഇതേ രീതിയില്‍ കരമടയ്‌ക്കാന്‍ അനുവാദം നല്‍കി അടുത്തിടെ ഉത്തരവ് ഇറക്കിയിരുന്നു.










0 comments