ലോകനെറുകയിൽ
print edition കേരളം അതിദാരിദ്ര്യമുക്തം ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്


സി കെ ദിനേശ്
Published on Nov 01, 2025, 03:46 AM | 1 min read
തിരുവനന്തപുരം
ഭരണത്തിന്റെ പ്രയോജനം ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യർക്ക് ലഭ്യമാക്കണമെന്ന ജനാധിപത്യത്തിന്റെ ഉദാത്ത സങ്കൽപമാണ് അതിദാരിദ്ര്യ മുക്തിയിലൂടെ കേരളം യാഥാർഥ്യമാക്കുന്നത്. ഇൗ അത്യപൂർവ നേട്ടത്തിലൂടെ വീണ്ടും ലോകശ്രദ്ധയിൽ എത്തിയിരിക്കുകയാണ് നമ്മുടെ സംസ്ഥാനം.
ലക്ഷ്യത്തിലേക്കുള്ള മൂന്ന് വർഷത്തെ അതിസൂക്ഷ്‌മ നടപടികളുടെ നാൾവഴികൾ അന്ധമായ എതിർപ്പ് ഉയർത്തുന്നവരെയും വസ്‌തുത ബോധ്യപ്പെടുത്തും. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമയില്ലെങ്കിലും, അതിദാരിദ്ര്യ നിര്‍മാര്‍ജനം രാജ്യത്ത് മറ്റാരും ഏറ്റെടുത്തിട്ടില്ല. പാളിച്ചയില്ലെന്ന് ഉറപ്പുവരുത്താൻ മൂന്ന് വ്യത്യസ്‌ത കോണുകളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കി. തുടർന്നാണ് നിർണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയ. സാമൂഹിക സംഘടനകള്‍, വിഷയവിദഗ്ധര്‍ എന്നിവരുടെ ഫോക്കസ് ഗ്രൂപ്പ് 1,18,309 കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. അത് ഉപസമിതികൾ 87,158 കുടുംബങ്ങളുടെ ചുരുക്ക പട്ടികയാക്കി. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്, പരിശീലനം ലഭിച്ച വളന്റിയർമാരുടെ സഹായത്തോടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങൾ ശേഖരിച്ചു.
സർക്കാരിന്റെ പിന്തുണയില്ലാതെ ഇവർക്ക് ജീവിക്കാനാവില്ലെന്ന പൂർണബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം അവരെ ദാരിദ്ര്യമുക്തരാക്കാൻ തീരുമാനിച്ചത്. തങ്ങളുടെ അവകാശത്തെക്കുറിച്ച് പോലും ധാരണയില്ലാത്ത മനുഷ്യരാണ് ഇവരിലേറെയും. ഭൂമിയുണ്ടായിട്ടും ഭക്ഷണം കഴിക്കാത്തവർ. തങ്ങൾ റേഷൻകാർഡ് ഉൾപ്പെടെ വിവിധ ഉപാധികൾക്ക് അർഹരാണെന്നുപോലും അറിയാത്തവർ. അടിയന്തരമായി അടിസ്ഥാന രേഖകൾ നൽകാനും ഭക്ഷണവും മരുന്നും എത്തിക്കാനുമാണ് ആദ്യഘട്ടത്തിൽ നടപടിയെടുത്തത്.
പരിവർത്തനം ചെയ്‌തവ ഉൾപ്പെടെ അയ്യായിരത്തിലധികം റേഷൻകാർഡുകളാണ് നൽകിയത്. 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നല്‍കി. ഏഴ് പേരെ അവയവ മാറ്റ ശസ്‌ത്രക്രിയ നടത്തി മരണത്തിൽനിന്ന് രക്ഷിച്ചു.
35,955 പേർക്ക് എന്നും മരുന്ന് ഉറപ്പാക്കുന്നു. ഇതൊരു തുടർപ്രക്രി യയാണെന്ന ഉത്തമ ബോധ്യത്തോടെയാണ് സർക്കാർ ഇൗ പാവങ്ങളുടെ കൈപിടിച്ചത്.









0 comments