print edition സർക്കാരിനെതിരെ കേസ് നടത്തൽ; ഗവർണർക്ക് വക്കീൽഫീസ് നൽകിയത് സർവകലാശാല

തിരുവനന്തപുരം: സർക്കാരിനെ മറികടന്ന് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഗവർണർ നടത്തുന്ന കേസിന് സിൻഡിക്കറ്റിനെ അറിയിക്കാതെ ഫീസ് അനുവദിച്ച് സാങ്കേതിക സർവകലാശാല. വിസി ഡോ. സിസ തോമസ് വക്കീൽ ഫീസായി അഞ്ചര ലക്ഷം രൂപ അനുവദിച്ച് എട്ട് മാസത്തിനുശേഷമാണ് ഇക്കാര്യം സിൻഡിക്കറ്റിൽ റിപ്പോർട്ട് ചെയ്‌തത്.
സർക്കാരിനോട് ആലോചിക്കാതെ താൽക്കാലിക വിസിമാരായി ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനെയും സാങ്കേതിക സർവകലാശാലയിൽ ഡോ. കെ ശിവപ്രസാദിനെയും നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ ഗവർണർ നൽകിയ കേസിന്റെ ഫീസാണ് 2025 നവംബറിൽ വിസി അനുവദിച്ചത്. ചൊവ്വാഴ്‌ച ചേർന്ന സിൻഡിക്കറ്റിലാണ് ഇക്കാര്യം റിപ്പോർട്ടുചെയ്‌തത്.
ഗവർണർക്കായി സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ അഡ്വ. ആർ വെങ്കട്ടരമണി, അഭിഭാഷകൻ ടി ആർ വെങ്കട്ടസുബ്രഹ്മണ്യം എന്നിവരാണ് ഹാജരായത്. 11 ലക്ഷം രൂപയായിരുന്നു ഫീസ്. സാങ്കേതിക സർവകലാശാലയും ഡിജിറ്റൽ സർവകലാശാലയും അഞ്ചരലക്ഷം രൂപവീതം നൽകി. ഗവർണറുടെ കേസ് നടത്തിപ്പിന് സർവകലാശാല പണം നൽകുന്ന കീഴ്‌വഴക്കമില്ല. ഇത്രവലിയ തുക സാങ്കേതിക സർവകലാശാല കൈമാറിയത് സിൻഡിക്കറ്റിനെ അറിയിക്കാതെയും അനുമതിയില്ലാതെയുമാണ്. രാഷ്‌ട്രീയ ഇടപെടലിന് സർവകലാശാലയെ വേദിയാക്കിയ ഗവർണർക്ക് ഒത്താശചെയ്യുന്നതാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള വിസിയുടെ അധികാരം ദുരുപയോഗിക്കുകയായിരുന്നു.
താൽക്കാലിക വിസിയെ നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സിംഗിൾ ബെഞ്ചിന്റെ വിധി ശരിവച്ചാണിത്. ഇതിനെതിരെ ഗവർണർ സുപ്രീംകോടതിയിലെത്തി. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ കോടതി നിയമിച്ചു. തുടർന്നാണ് രണ്ടിടത്തും സ്ഥിരം വിസി നിയമനം നടന്നത്.










0 comments