യുപിയിലെ ഗ്രാമത്തില്‍ 75 വര്‍ഷങ്ങള്‍ക്ക് ശേഷം കുടിവെള്ളമെത്തിച്ചു; ഒടുവില്‍ രാജി, ആരാണ് ദിവ്യ മിത്തല്‍

ലഖ്നൗ : ''ഒന്നും എന്നെ പ്രകോപിപ്പിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെ പതിമൂന്ന് വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് വിരാമമിടാറായെന്ന് ആലോചിക്കുകയാണ്. ഭാവിയെക്കുറിച്ച് ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല. രാജി വെക്കാനുള്ള തീരുമാനത്തെക്കുറിച്ച് സമയമാകുമ്പോൾ വിശദമാക്കും''. പ്രതികാരനടപടിയെ തുടര്‍ന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥയുടെ രാജി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യ മിത്തലാണ് 13 വർഷത്തെ സേവനത്തിനൊടുവില്‍ രാജി വെച്ചിരിക്കുന്നത്.
തൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവം പങ്കുവെച്ചുകൊണ്ട് ദിവ്യ എക്സിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി സിവിൽ സർവീസ് നേടിയ ദിവ്യ മിത്തൽ, ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി സേവനമനുഷ്കരിക്കുമ്പോഴാണ് ആ ചരിത്രപരമായ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 75 വർഷമായി ജലക്ഷാമം അനുഭവിക്കുന്ന ഉത്തർപ്രദേശിലെ ലഹൂരിയ എന്ന ഗ്രാമം. ദിവ്യ ചുമതലയേൽക്കുമ്പോൾ കുന്നിൻ പ്രദേശമായ ലഹൂരിയയിലെ ജനങ്ങൾ കടുത്ത ജലക്ഷാമത്തിൽ വലയുകയായിരുന്നു. ആ ഗ്രാമത്തിലെ ഏറ്റവും ആവശ്യമായ കുടിവെള്ളമെന്ന സ്വപ്നത്തിനായി ദിവ്യ മുന്നിട്ടിറങ്ങി. ടാങ്കറുകളെയും തകർന്ന കിണറുകളെയും മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നാട്ടുകാർക്കായി എഞ്ചിനീയർമാരുമായി ചേർന്ന് പുതിയ ജലവിതരണ സംവിധാനം ദിവ്യ നടപ്പിലാക്കി. ഓരോ വീടുകളിലും ടാപ്പ് വെള്ളമെത്തിച്ചു. വർഷങ്ങൾക്കൊടുവിൽ 2023 ആഗസ്തില്‍ 125 വീടുകളിലേക്ക് ആദ്യമായി കുടിവെള്ളമെത്തി.
അന്നത്തെ ദിവസത്തെക്കുറിച്ച് ദിവ്യ മിത്തൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഗ്രാമവാസികൾക്കുണ്ടായ സന്തോഷത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്, ഒരു വൃദ്ധയായ സ്ത്രീ വിറയ്ക്കുന്ന കൈകളോടെ തന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത സമ്മാനമായി ഇന്നും ആ നിമിഷം ഓർമയിലുണ്ടെന്ന് ദിവ്യ കുറിച്ചു.
എന്നാൽ ഗ്രാമവാസികൾക്ക് ദിവ്യ നേടികൊടുത്ത കുടിവെള്ളമെന്ന സ്വപ്നം അധികനാൾ നിലനിന്നില്ല. ലഹൂരിയയിലെ ജലപൂജ ചടങ്ങിലേക്ക് അവിടത്തെ എംഎൽഎയെ ക്ഷണിക്കാൻ അവർ മറന്നുപോകുന്നു. തുടർന്ന് തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി. പിന്നാലെ ദിവ്യ മിത്തലിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നു. എന്നാൽ സ്ഥലംമാറ്റം ലഭിച്ച ദിവ്യക്ക് എവിടെയും നിയമനം നൽകിയില്ല. അവർ വെയ്റ്റിംഗ് ലിസ്റ്റിൽ തുടർന്നു. ഇതിനിടെ ലഹൂരിയയിലെ കുടിവെള്ള പൈപ്പ്ലൈൻ ചില സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്വപ്നമായിരുന്ന കുടിവെള്ളപദ്ധതി ഇല്ലാതായി.
ദിവ്യ മിത്തലിന്റെ രാജി ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ്. ജനക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്ക് ഇന്ത്യയിൽ യാതൊരു സ്ഥാനവും രാജ്യം ഭരിക്കുന്നവര്‍ നല്‍കുന്നില്ലായെന്ന ഓര്‍മപ്പെടുത്തലാണ്.










0 comments