നേപ്പാൾ ദുരന്തം; ജലവൈദ്യുത നിലയങ്ങൾക്കകത്ത് ജീവിക്കുന്നുവോ മണ്ണുമൂടിപ്പോയോ എന്നറിയാതെ 933 പേര്‍

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച നേപ്പാളിലും തിബറ്റിലുമായി നാലായിരത്തിൽ അധികം പേര്‍ ഇപ്പോഴും കാണാമറയത്ത് തുടരുന്നു. ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്ന് തിട്ടപ്പെടുത്താനാവാത്ത ഇത്രയും മനുഷ്യരെ സംബന്ധിച്ച തിരിച്ചറിയൽ രേഖകൾ പോലും ലഭ്യമല്ല. എല്ലാം മിന്നൽ പ്രളയത്തിൽ ഒഴുകി മറഞ്ഞു. തൊള്ളായിരത്തോളം മരണങ്ങളാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞത്.
ഊര്‍ജ മേഖലയിൽ രാജ്യം ഏറ്റവും അധികം ആശ്രയിക്കുന്നത് ജലവൈദ്യുത പദ്ധതികളെയാണ്. ഇവയിൽ 13 എണ്ണം തകര്‍ന്നു. അവയുടെ പദ്ധതി പ്രദേശങ്ങളിൽ തൊഴിൽ ചെയ്യുന്ന 933 പേര്‍ ഇപ്പോഴും കാണാമറയത്താണ്. വൈദ്യുത പദ്ധിതികളുടെ തുരങ്കങ്ങൾക്ക് അകത്ത് അകപ്പെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുമ്പോഴും പലയിടത്തും രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സാഹചര്യമാണ്. ഇതിനിടെ വിവിധ പദ്ധതി പ്രദേശങ്ങളിൽ നിന്നായി 361 പേരെ രക്ഷപെടുത്താൻ കഴിഞ്ഞതാണ് ആശ്വാസം.
ആഗസ്ത് 19 ലെ ദുരന്തം സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരിതങ്ങളിലാണ് രാജ്യത്തെ ജനങ്ങളെ ആഴ്ത്തിക്കളഞ്ഞത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ആറ് വൈദ്യുത നിലയങ്ങൾ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതിനകത്താണ് ഇത്രയും മനുഷ്യരെ കാണാതായത്. വെള്ളപ്പൊക്കത്തിലും ഹിമപാതത്തിലും പെട്ട് പവർ ഹൗസുകൾ, ടർബൈൻ ഫ്ലോറുകൾ, നിർമാണ തുരങ്കങ്ങൾ എന്നിവ തകരുകയും അവശിഷ്ടങ്ങളും മണ്ണും ചളിയും നിറഞ്ഞ് അടഞ്ഞു പോവുകയുമാണ് ചെയ്തത്. വീണ്ടെടുക്കാനാവാത്ത വിധം നിലയങ്ങൾ അവിടെ ജോലി ചെയ്യുന്നവര്‍ ഉൾപ്പെടെ മാഞ്ഞു പോവുകയായിരുന്നു.
ഇതോടെ നേപ്പാളിന്റെ വൈദ്യതി ഉത്പാദനത്തിൽ പത്ത് ശതമാനം കുറവ് വന്നു. ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേപ്പാളിന്റെ (IPPAN) കണക്കുപ്രകാരം ഒമ്പത് പദ്ധതികൾ പൂര്‍ണമായി നിശ്ചലമായിട്ടുണ്ട്. നേപ്പാളിലെ വൈദ്യതി ഉത്പാദനത്തിന്റെ 55 ശതമാനവും സ്വകാര്യ മേഖലയിലാണ്. ജൂൺ മുതൽ ഒക്ടോബര്‍ വരെയുള്ള മഴക്കാലത്ത് രാജ്യത്ത് വൈദ്യുതി അധിക ഉത്പാദനം നേടും. ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഈ സമയത്ത് വൈദ്യുതി വിതരണം ചെയ്ത് നൽകുന്നുണ്ട്. 550 മെഗാവാട്ടിന്റെ നഷ്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.









0 comments