'വെറുപ്പിനെ സ്വാഗതം ചെയ്യില്ല'; മോഹൻ ഭാഗവതിന്റെ സന്ദർശനത്തിനെതിരെ യുഎസ് ഡെമോക്രാറ്റുകൾ

വാഷിംങ്ടൺ: ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന് അമേരിക്കയിൽ പ്രസംഗിക്കാൻ വേദി നൽകിയതിൽ വ്യാപക പ്രതിഷേധം. മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശനത്തെ യുഎസ് ഡെമോക്രാറ്റുകൾ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ദിവസം മാഡിസൺ സ്ക്വയറിൽ നടന്ന ഒരു പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. ഭാഗവതിന്റെ സന്ദർശനം സ്വാഗതാർഹമല്ല എന്ന് അമേരിക്കൻ നിയമ നിർമാതാക്കളായ റാഷിദ ത്ലൈബും ജിം മക്ഗവേണും സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
"മോഹൻ ഭഗവതിനെയും അദ്ദേഹത്തിന്റെ വെറുപ്പു നിറഞ്ഞ ഹിന്ദുത്വ വാദത്തെയും പ്രത്യയശാസ്ത്രത്തെയും അമേരിക്കൻ സമൂഹം സ്വാഗതം ചെയ്യുന്നില്ല. മുസ്ലീംങ്ങൾ, സിഖുകാർ, ദലിതർ, ക്രിസ്ത്യാനികൾ എന്നിവർക്കെതിരെയുള്ള അക്രമങ്ങൾക്കും വംശഹത്യകൾക്കും ഭാഗവത് പ്രതിനിധീകരിക്കുന്ന ആർഎസ്‍എസ് ഉത്തരവാദിയാണ്. എല്ലാത്തരം വിധ്വേഷത്തെയും മേധാവിഥ്വത്തെയും എതിർക്കണം" - എന്നാണ് റാഷിദ കുറിച്ചത്.
"ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമവും മുഖ്യധാരയിലേക്ക് മാറ്റിയത് ആർഎസ്‌എസ് ആണ്. ആ സംഘടനയുടെ തലവൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. മോഹൻ ഭാഗവതിന് വിദ്വേഷം വളർത്തുന്നതിനുള്ള ഒരു വേദി നൽകരുത്" - എന്നായിരുന്നു ജിം മക്വേഗണിന്റെ വിമർശനം.
നിരവധി പേരാണ് മോഹൻ ഭഗവതിനെ അമേരിക്കയിലെ പരിപാടിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം നടത്താൻ തീവ്ര ഹിന്ദുത്വ വാദികൾക്ക് അവസരമൊരുക്കി നൽകരുതെന്നാണ് വിമർശനം. അത്തരത്തിൽ ആർഎസ്എസ് മേധാവിക്ക് തന്നെ അമേരിക്കൻ പരിപാടിയിൽ അഭിസംബോധന ചെയ്യാൻ വേദി നൽകിയതോടെയാണ് യുഎസ് ഡെമോക്രാറ്റുകൾ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.
ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന 'യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ' എന്ന പരിപാടിയിലാണ് മോഹൻ ഭാഗവത് പങ്കെടുത്തത്.










0 comments