ad
Deshabhimani

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്‌തു

KERALA STATE FILM AWARDS.JPG
വെബ് ഡെസ്ക്

Published on Jan 25, 2026, 08:04 PM | 1 min read

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്‌തു. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവുമടങ്ങുന്ന കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ഭ്രമയുഗം സിനിമയിലെ അഭിനയത്തിന്‌ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു.


മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. നാലര പതിറ്റാണ്ടുകളായി 420-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, ഓരോ ചിത്രത്തിലും പുതിയ ഭാവപ്പകർച്ചകൾ കൊണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു


ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്കും മുഖ്യമന്ത്രി പുരസകാരം സമ്മാനിച്ചു.


നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home