എസ്എസ്എൽസി ഫലപ്രഖ്യാപനം: നിർണായക പരീക്ഷാ ബോർഡ് യോഗം ഇന്ന്; സർക്കാർ രൂപീകരണം വൈകുന്നത് പ്രതിസന്ധി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷാ ബോർഡ് യോഗം ഇന്ന് ചേരും. പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.
പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, വിഷയ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം മെയ് 15-ന് തന്നെ ഫലം പ്രഖ്യാപിക്കാൻ കഴിയുമോ എന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്.
എന്നാൽ, സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തത് ഫലപ്രഖ്യാപനത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഫലപ്രഖ്യാപനം എന്ന് നടത്തണം എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ഇതുവരെയും കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല.
പ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം വരണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി-അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഭരണകക്ഷിയായ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ കാരണം മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തതാണ് ഭരണസ്തംഭനത്തിന് ഇടയാക്കുന്നത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം സർക്കാർ രൂപീകരണത്തെയും തുടർന്ന് ഔദ്യോഗിക സംവിധാനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരീക്ഷാ ഫലപ്രഖ്യാപനം നീണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.











0 comments