print edition മുഖ്യമന്ത്രിത്തർക്കം; എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം വൈകുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും തമ്മിലടി കാരണം പുതിയ സർക്കാർ അധികാരത്തിൽ വരാത്തതിനാൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ നാലുലക്ഷത്തിലധികം വിദ്യാർഥികളുടെ എസ്‌എസ്‌എൽസി ഫല പ്രഖ്യാപനം.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിശ്‌ചയിച്ച പ്രകാരം പരീക്ഷാ മൂല്യനിർണയം പൂർത്തിയായെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനവും സർക്കാർ രൂപീകരണവും അനിശ്ചിതത്വത്തിലായതാണ് ഫലം വൈകാൻ കാരണം.
15ന് ഫലപ്രഖ്യാപനം നടത്തുമെന്ന് വി ശിവൻകുട്ടി അറിയിച്ചിരുന്നു. അതുപ്രകാരമുള്ള നടപടികൾ വെള്ളിയാഴ്‌ചക്ക് മുമ്പ് പൂർത്തിയാകും. ബുധനാഴ്‌ച പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ബോർഡ് യോഗം ചേരുന്നുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക.
എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കാനും പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്പോൾ ഫലപ്രഖ്യാപനം നടത്താനുമാണ് ഉദ്യോഗസ്ഥതല തീരുമാനം. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തശേഷം മന്ത്രിമാരെ നിശ്ചയിക്കാൻ എത്രനാൾ കാത്തിരിക്കണമെന്ന് അറിയില്ല.
മെയ് ആദ്യവാരമാണ് എല്ലാ വർഷവും എസ്എസ്എൽസി ഫല പ്രഖ്യാപനം. ഫലം വൈകുന്നത് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന സിബിഎസ്‌ഇ, ഐസിഎസ്ഇ വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കും. സ്‌കൂൾ തുറക്കുംമുമ്പ് പുസ്‌തക വിതരണം പൂർത്തിയാക്കുന്ന നടപടികൾ കഴിഞ്ഞ സർക്കാർ സ്വീകരിച്ചുവെങ്കിലും ഇക്കുറി പുസ്‌തക അച്ചടി പൂർത്തിയാകാത്ത സ്ഥിതിയുണ്ട്.
കേന്ദ്രം എസ്‌എസ്‌കെ ഫണ്ട് തടഞ്ഞത് അധ്യാപകരുടെ അവധിക്കാല പരിശീലനത്തെയും ബാധിച്ചു. മുൻ വർഷങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ പ്രതിസന്ധിയില്ലാത നടന്നിരുന്ന നടപടികളാണ് ഇപ്പോൾ അനിശ്‌ചിതത്വത്തിലായത്.











0 comments