print edition കേരള സവാരി 2.0 ; ഡ്രൈവർമാർ ഓടിനേടിയത് 28കോടി

സുനീഷ് ജോ
Published on Feb 26, 2026, 02:29 AM | 1 min read
തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി സംവിധാനമായ കേരള സവാരിയിലൂടെ ഡ്രൈവർമാർ ഓടിനേടിയത് 28 കോടി രൂപ. ഇതിനകം 11.56 ലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കി. തിരുവനന്തപുരം, കൊച്ചി, തൃശൂർ നഗരങ്ങളിലാണ് കേരള സവാരി സജീവമായത്. ദിവസം ശരാശരി 4000 റൈഡുകളാണ് ഇപ്പോഴുള്ളത്. 28,000 ഡ്രൈവർമാരുണ്ട്. 4.5 ലക്ഷംപേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മാർച്ച് ആദ്യവാരത്തോടെ എല്ലാജില്ലയിലും സർവീസ് ആരംഭിക്കാൻ നടപടിയായി. ആദ്യഘട്ടത്തിൽ ഓട്ടോ, കാർ എന്നിവയാണ് പ്ലാറ്റ്‌ഫോമിലുണ്ടാകുക.
വരുന്നൂ, ഓട്ടോമാറ്റിക് ക്യൂ
പ്രീ പെയ്‌ഡ് ഓട്ടോ കൗണ്ടറുകൾ ഓട്ടോമാറ്റിക് ക്യൂ സിസ്റ്റത്തിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചു. കേരള സവാരി ആപ്പുമായി സഹകരിച്ചുള്ള ഇൗ സംവിധാനം നടപ്പായാൽ യാത്രക്കാർക്ക് കൗണ്ടറിനുമുന്നിൽ ക്യൂ നിൽക്കേണ്ടി വരില്ല. റെയിൽവേ സ്റ്റേഷൻ, കെഎസ്‌ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ സജ്ജമാക്കിയ കൗണ്ടറിനുസമീപം യാത്രക്കാർ എത്തുന്പോൾ, പോകേണ്ട സ്ഥലം ആപ്പിൽ രേഖപ്പെടുത്തിയാൽ മതി. തുടർന്ന് 4 അക്ക ഒടിപി നന്പർ ലഭിക്കും. ഇത് ഓട്ടോഡ്രൈവറെ കാണിച്ചാൽ യാത്രപോകാം. ട്രിപ്പ് പൂർത്തിയായി ചാർജ് നൽകുന്പോൾ കൗണ്ടറിൽ കൊടുക്കേണ്ട രണ്ടുരൂപ അതിൽ അടങ്ങിയിട്ടുണ്ടാകും. ചില്ലറ പ്രശ്‌നം, ക്യൂ നിൽക്കൽ തുടങ്ങിയവയ്ക്കും ഇതോടെ പരിഹാരമാകും. സ്‌മാർട്ട് ഫോൺ ഇല്ലാത്തവർക്ക് കൗണ്ടറിൽനിന്ന് സേവനം ലഭിക്കും. പ്രീപെയ്‌ഡ് കൗണ്ടറിൽ കേരള സവാരി ആപ്പിൽ രജിസ്റ്റർ ചെയ്‌ത ഓട്ടോകൾക്ക് മാത്രമാകും പ്രവേശനം.
ഡ്രൈവർമാർക്ക് ഇൻഷുറൻസും
കേരള സവാരി 2.0 പതിപ്പ് ആരംഭിച്ചതോടെ ഡ്രൈവർമാർക്ക് അപകട ഇൻഷുറൻസും എച്ച്‌പി പന്പിൽനിന്ന് പെട്രോളിനും സിഎൻജിക്കും ഇളവും നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സുരക്ഷിതയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കേരള സവാരി ആപ്, കേരള പൊലീസിന്റെ പൊൽ ആപ്പുമായി ബന്ധിപ്പിക്കും. യാത്രക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ പൊലീസ് സഹായം തേടാനുമാകും. ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിനും അടുത്ത ബന്ധുക്കൾക്കും നൽകുന്ന വിധത്തിലാണ് സംവിധാനം.










0 comments