print edition 10 വർഷത്തെ എൽഡിഎഫ് ഭരണം; റോഡപകട മരണങ്ങൾ കുറഞ്ഞു

എസ് കിരൺബാബു
Published on Jun 08, 2026, 02:03 AM | 1 min read
തിരുവനന്തപുരം: വാഹനപ്പെരുപ്പത്തിനിടയിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ വാഹനാപകടങ്ങൾ കാരണമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാനായെന്ന് കണക്കുകൾ.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്ന 2016ൽ റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 4287 ആയിരുന്നെങ്കിൽ 2025ൽ ഇത് 3733 ആയി കുറഞ്ഞു. സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പ്രവണതകൾ വിശകലനം ചെയ്യുന്ന കേരള പൊലീസ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2025ലെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
വാഹനപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് സ്വാഭാവികമായും കൂടേണ്ടതാണെങ്കിലും കേരളത്തിലെ റോഡുകളുടെ മികച്ച നിലവാരവും ആരോഗ്യമേഖലയുടെ മികവുമാണ് അതിനെ പിടിച്ചുകെട്ടിയത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ സേഫ് കേരള പദ്ധതിയും എഐ കാമറകളും കർശന പരിശോധനകളും ഏറെ ഗുണം ചെയ്തു.
ശരാശരി എട്ടര ലക്ഷത്തോളം വാഹനങ്ങൾ ഓരോ വർഷവും പുറത്തിറങ്ങുന്ന സംസ്ഥാനത്ത് മരണസംഖ്യ കുറയ്ക്കാനായത് വലിയ നേട്ടമാണ്. കേരളത്തിൽ നിലവിൽ 1.92 കോടി വാഹനങ്ങളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 9.46 ലക്ഷം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങി.
2016ൽ രാജ്യത്ത് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 1,50,785 ആയിരുന്നു. 2025ൽ അത് 1,80,000 കടന്നു. ഈ സാഹചര്യത്തിലാണ് കേരളം റോഡപകട മരണത്തെ പിടിച്ചുകെട്ടിയത്.










0 comments