ദുരിതപ്പെയ്ത്തിന് പുറമെ സർക്കാർ അവഗണനയും; മഴക്കെടുതി സഹായം എത്താതെ ജനങ്ങൾ

ആലപ്പുഴ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് കൈമലർത്തി യുഡിഎഫ് സർക്കാർ. ദുരിതബാധിതർക്ക് നൽകുമെന്ന് പറഞ്ഞ സർക്കാർ സഹായം ഇനിയും എത്തിയിട്ടില്ല. ഓണത്തിന് മുൻപ് ധനസഹായമെത്തിക്കും എന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനം.
വീട് വാസയോഗ്യമല്ലാത്തവർ, തൊഴിൽ നഷ്ടപ്പെട്ടവർ, മഴക്കെടുതിമൂലം ഗുരുതരമായി പരിക്കേറ്റവർ എന്നിങ്ങനെയുള്ളവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ട് ആഴ്ചകളായി. ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം റേഷൻ കാർഡൊന്നിന് 10,000 രൂപ വീതമാണ് സഹായം പ്രഖ്യാപിച്ചത്.
വീടുകൾ വൃത്തിയാക്കുന്നതിനായിരുന്നു തുക. എന്നാൽ ഒരാൾക്കു പോലും ഇത് ലഭിച്ചില്ല. ദുരിതബാധിതരായ ഓരോ കുടുംബത്തിലെയും രണ്ട് മുതിർന്ന അംഗങ്ങൾക്ക് ഏഴുദിവസം പ്രതിദിനം 300 രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും പെരുവഴിയിലാണ്.
പ്രളയജലം കയറി നാശനഷ്‌ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം സഹായം അനുവദിച്ചിരുന്നതാണ്. ഇതും ആർക്കും കിട്ടിയില്ല. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിന് സഹായം അഭ്യർഥിക്കാൻ പോലുമാകുന്നില്ല. കർഷകർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത ധനസഹായവും ഇതുവരെ എത്തിയിട്ടില്ല.
വിള ഇൻഷുറൻസ് കുടിശ്ശിക ഇനത്തിൽ 41 കോടി രൂപ കർഷകർക്ക് ലഭിക്കാനുണ്ട്. എസ്‌ഡിആർഎഫ് ഫണ്ടിൽ 101 കോടി രൂപയുടെ കേന്ദ്ര കുടിശ്ശികയുമുണ്ട്. 14 ജില്ലയിലായി 9332 ഹെക്ടർ കൃഷി നശിച്ചു. 45,904 കർഷകരെ ബാധിച്ചിട്ടും സർക്കായിരിന്റെ ഭാഗത്ത് നിന്ന് ഒരു അടിയന്തര സഹായവും എത്തിയിട്ടില്ല.










0 comments