മലപ്പുറത്തിനെ മൂന്നോ നാലോ ജില്ലയാക്കേണ്ടിവരും: പിഎംഎ സലാം

പിഎംഎ സലാം
മലപ്പുറം: ജനസംഖ്യാനുപാതികമായി ജില്ലകൾ പുനഃക്രമീകരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്ക്കും 10 ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. ജനസംഖ്യ പരിഗണിച്ചാൽ മലപ്പുറത്തിനെ മൂന്നോ നാലോ ജില്ലയാക്കേണ്ടി വരാമെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.
വിഭവവിനിയോഗത്തിൽ വിവേചനമുണ്ടാകരുത്. താലൂക്കുകളും പുനഃക്രമീകരിക്കണം. നിലവിലുള്ള അശാസ്ത്രീയത മാറ്റണം. മറ്റ് സംസ്ഥാനങ്ങളിലും വികസന പ്രക്രിയയുടെ ഭാഗമായി പുതിയ ജില്ലകൾ രൂപീകരിച്ചിട്ടുണ്ട്. ഡീലിമിറ്റേഷൻ കമീഷന്റെ റിപ്പോർട്ട് വരുമ്പോൾ യുഡിഎഫ് തീരുമാനമെടുക്കുമെന്നും സലാം പറഞ്ഞു.
എറണാകുളം ജില്ലയെ വിഭജിച്ച് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനായി ഡീലിമിറ്റേഷൻ കമീഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇടുക്കി ജില്ലയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം എന്നീ മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില മേഖലകളും ചേർത്ത് മൂവാറ്റുപുഴ ജില്ല രൂപീകരിക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നു.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്നും ചർച്ചകളുണ്ട്.
1984ൽ കാസർകോട് ആണ് കേരളത്തിൽ അവസാനം രൂപംകൊണ്ട ജില്ല.









0 comments