തമിഴ്നാട്ടിൽ കൂടുതൽ ബസുകളിൽ സ്ത്രീ - സൗജന്യ യാത്ര

ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ ബസുകളിൽ സ്ത്രീ - സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. സർക്കാർ ബസുകൾ, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് - ഡീലക്സ് ബസുകൾ തുടങ്ങിയവയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു. നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്‌നാട്ടിലെ ഒരു വനിതയ്ക്ക് പോലും ഗതാഗത ചെലവുകളുടെ ഭാരം കാരണം അവസരം നഷ്ടപ്പെടുത്തേണ്ടിവരരുത്. സാമൂഹിക നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഗാന്ധി ജയന്തി ദിനത്തിൽ(ഒക്ടോബർ 2) പദ്ധതി വിപുലീകരിക്കുമെന്നും വിജയ് പറഞ്ഞു.
വെട്രി യാത്രാ പദ്ധതിയിലൂടെയാണ് സൗജന്യ യാത്ര വിപുലീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ, കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും, ഓർഡിനറി ബസുകൾക്ക് പുറമേ എക്‌സ്‌പ്രസ്, എൽഎസ്എസ്, ഡീലക്‌സ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയും. ജില്ലകൾക്കിടയിൽ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്രാ പദ്ധതിക്ക് ഏകദേശം 6,000 കോടി രൂപയുടെ വാർഷിക ചെലവാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, സ്ത്രീകൾ ഗൃഹനാഥയായ അർഹരായ കുടുംബങ്ങൾക്ക് എല്ലാ വർഷവും മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകളും പ്രഖ്യാപിച്ചു. 'അന്നപൂർണി സൂപ്പർ സിക്സ്' പദ്ധതി പ്രകാരമാണ് ഇവ നടപ്പിലാക്കുക. ഇതിനായി വാർഷിക ബജറ്റിൽ ഏകദേശം 4,000 കോടി രൂപ ചെലവഴിക്കുമെന്നാണ് വിവരം. 'അന്നപൂർണി സൂപ്പർ സിക്സ്' പദ്ധതി ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നാണ് വിജയ് സർക്കാർ അവകാശപ്പെടുന്നത്. ജനുവരിയിൽ പൊങ്കൽ സമയത്ത് ഈ പദ്ധതി പ്രാബല്യത്തിൽ വരും.









0 comments