print edition പിഎസ്‌സിക്കെതിരെ വ്യാജവാർത്ത: ‘വിജിലൻസ്’ ഇല്ലാതെ മാധ്യമങ്ങൾ


സ്വന്തം ലേഖകൻ
Published on Jul 08, 2026, 12:12 AM | 1 min read
തിരുവന്തപുരം: പിഎസ്‌സിയെ തകർക്കാൻ ലക്ഷ്യമിട്ട് വ്യാജവാർത്ത ചമയ്‌ക്കുന്ന മാധ്യമങ്ങൾ ഇത്തവണ വെട്ടിലായത് ‘വിജിലൻസ്’ അന്വേഷണത്തിൽ. പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിലെ സാങ്കേതികപ്പിഴവിനെക്കുറിച്ച് ആഭ്യന്തര വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിന് ജൂൺ 29ന് കമീഷൻ യോഗം തീരുമാനിച്ചിരുന്നു. പരീക്ഷാ കൺട്രോളർക്ക് തന്നെയാണ് ആഭ്യന്തര വിജിലൻസ് ഓഫീസറുടെയും ചുമതല. അവര്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ടും നൽകി.
എന്നാൽ, ‘വിജിലൻസ് ഓഫീസർ അന്വേഷിക്കുമെന്ന് അറിയിച്ചിട്ട്, പരീക്ഷാ കൺട്രോളറെക്കൊണ്ട് അന്വേഷിപ്പിച്ചു, ഇതിനെ മറ്റ് അംഗങ്ങൾ ചോദ്യം ചെയ്‌തു, ചെയർമാൻ ഒറ്റപ്പെട്ടു’ എന്നെല്ലാമാണ് ചൊവ്വാഴ്-ച പത്രങ്ങൾ നൽകിയ വ്യാജവാർത്ത. ആഭ്യന്തര വിജിലൻസ് ഓഫീസർ, വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ എന്നിവ തമ്മിലുള്ള വ്യത്യാസംപോലും അറിയാതെയാണ് വാർത്തകൾ. ആഭ്യന്തര വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിനെ തുടര്‍ന്ന് ആവശ്യമുണ്ടെങ്കിൽ മാത്രമാണ് പിഎസ്‌സിയിലെ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറെക്കൊണ്ട് അന്വേഷിപ്പിക്കുക. ഗവർണറുടെ അംഗീകാരത്തോടെ കമീഷൻ നിയമിക്കുന്ന, എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരാണ് ഇതിന്റെ ചുമതലക്കാർ.
ചെയർമാൻ ഏകപക്ഷീയമായി തീരുമാനച്ചെന്ന പ്രചാരണവും കള്ളം. ചെയർമാന് മാത്രമായി തീരുമാനിക്കാനാകില്ല. സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കമീഷൻ ഒന്നിച്ചെടുക്കുന്ന തീരുമാനങ്ങളാണ് വാർത്താക്കുറിപ്പിലുണ്ടാകുക. സെക്രട്ടറി അംഗീകരിച്ചാലെ വാർത്താക്കുറിപ്പ് പ്രസിദ്ധീകരിക്കാനാകൂ. യോഗതീരുമാനത്തിന് വിരുദ്ധമായി ചെയർമാൻ പ്രവർത്തിച്ചെന്ന പ്രചാരണവും ഇതോടെ പൊളിഞ്ഞു.











0 comments