print edition പൊലീസിന്റെ രാഷ്ട്രീയ വിധേയത്വം: കൊടും ക്രിമിനലിന് സംരക്ഷണം; സമരനേതാക്കൾക്ക് കെെവിലങ്ങ്

1) തെളിവെടുപ്പിനിടെ പൊലീസിനോട് ആഹ്ലാദം പങ്കിടുന്ന കാപ്പ കേസ് പ്രതി സുഗതൻ, 2) ഐ പി ബിനുവിന്റെ കൈകൾ ആംബുലൻസിലെ ജനൽകമ്പിയിൽ വിലങ്ങുവച്ച് ബന്ധിച്ചപ്പോൾ, 3) കോടതി മുറിയിൽ എസ്‌എഫ്‌ഐ നേതാവ് എം എ നന്ദനെ പൊലീസ് വിലങ്ങണിയിക്കുന്നു (ഫയൽചിത്രങ്ങൾ)
തിരുവനന്തപുരം: കാപ്പ കേസ് പ്രതിക്ക് പരവതാനിയും രാഷ്‌ട്രീയ സമരങ്ങളിൽ പ്രതിചേർക്കപ്പെടുന്നവർക്ക് കൂച്ചുവിലങ്ങുമിട്ട് യുഡിഎഫ് സർക്കാരിന്റെ പൊലീസ്. കാപ്പ കേസിൽ തുറുങ്കിലടയ്‌ക്കപ്പെട്ട ബിജെപി കൗൺസിലർ സുഗതനെ കഴിഞ്ഞയാഴ്‌ച വെള്ളൈക്കടവിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ റീൽസ് ചിത്രീകരിക്കൽ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയായിരുന്നു പൊലീസ്. ചിരിച്ചുല്ലസിച്ച് പൊലീസിനൊപ്പം നീങ്ങുന്ന സുഗതൻ നടക്കുന്നതും കൈവീശുന്നതുമെല്ലാം അടിപൊളി ബിജിഎം ഒക്കെയിട്ടാണ് ബിജെപിക്കാർ പ്രചരിപ്പിച്ചത്.
എന്നാൽ രാഷ്‌ട്രീയ സമരങ്ങൾക്കെതിരെ പൊലീസ് കെട്ടിച്ചമച്ച കേസുകളിൽ പ്രതിയാക്കപ്പെടുന്ന എൽഡിഎഫ് പ്രവർത്തകരെയും വിദ്യാർഥിസംഘടനാ നേതാക്കളെയും ആംബുലൻസിനുള്ളിലും കോടതിവളപ്പിലുമെല്ലാം കൈവിലങ്ങിട്ടാണ് കൊണ്ടുപോകുന്നത്.
ഇഡിക്കെതിരായ പ്രതിഷേധസമരത്തിൽ പങ്കെടുത്തതിന് പൊലീസ് അറസ്‌റ്റുചെയ്‌ത സിപിഐ എം ലോക്കൽ സെക്രട്ടറി ഐ പി ബിനുവിനെ ശാരീരികാസ്വാസ്ഥ്യതകളെത്തുടർന്ന് ആംബുലൻസിൽ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയതും വിലങ്ങിട്ട് ആംബുലൻസിന്റെ ജനൽ കന്പിയിൽ ബന്ധിച്ചായിരുന്നു.
വിദ്യാർഥികളുടെ സമരത്തിന് നേതൃത്വം നൽകിയതിനെതിരെ എടുത്ത കേസിന് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എ നന്ദനെ കോടതി മുറിയിൽ എത്തിച്ചതും വിലങ്ങിട്ടായിരുന്നു. പൊതുസമൂഹത്തിന് മുന്നിലെത്തിയ ഇൗ ചിത്രങ്ങൾ വലിയ ചർച്ച ആയിരിക്കുകയാണ്. തലസ്ഥാനത്തെ ജനകീയ നേതാക്കളാണിരുവരും. എസ്‌എഫ്‌ഐ സമരത്തിനുനേർക്ക് ബ്ലേഡ് ആക്രമണം നടത്തിയ പൊലീസ്, കേസ് തിരിച്ചിട്ട് വിദ്യാർഥിനേതാക്കളെ കള്ളക്കേസിൽ കുടുക്കിയാണ് അറസ്‌റ്റ് ചെയ്‌തത്. എൽഡിഎഫ് സർക്കാരിന്റെകാലത്തുൾപ്പെടെ നിരവധി വിദ്യാർഥി സമരങ്ങൾ നയിച്ച നേതാവാണ് എം എ നന്ദൻ. ഇരുവരെയും ക്രിമിനലുകളെപ്പോലെ പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചതിലൂടെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പൊലീസുകാർ രാഷ്‌ട്രീയവിധേയത്വം പ്രകടിപ്പിച്ചു.










0 comments