print edition കോടതിയും ചോദിച്ചു; ഇതെന്ത് പൊലീസ്?

റഷീദ് ആനപ്പുറം
Published on Jul 24, 2026, 01:48 AM | 1 min read
തിരുവനന്തപുരം: പ്രതിക്കൊപ്പം ഭക്ഷണം കഴിക്കുന്ന പൊലീസ്. പൊലീസ് ജീപ്പിൽ മദ്യവും ലഹരി വസ്‌തുക്കളും കടത്തുന്ന പൊലീസ്. മെഡിക്കൽ കോളേജ് വിദ്യാർഥിനികളുടെ മോർഫ് ചെയ്‌ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്ക് സഹായം നൽകുന്ന പൊലീസ്. ക്രമസമാധാനപാലനത്തിലും കുറ്റന്വേഷണത്തിലും രാജ്യത്തെ മികച്ച സേനയായിരുന്ന കേരള പൊലീസിനെക്കുറിച്ചുള്ള പുതിയ വിശേഷണങ്ങളാണിവ.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു മാസത്തിനിടെ, ഇതെന്ത് പൊലീസെന്ന് ഹൈക്കോടതിപോലും ചോദിച്ചുകഴിഞ്ഞു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്‌ക്ക് ഉത്തരവാദിയായ ഡോ. റാമിന് പൊലീസ് സഹായം നൽകിയ സംഭവത്തിൽ സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത് കഴിഞ്ഞ ദിവസമാണ്.
ആഭ്യന്തര മന്ത്രി പറഞ്ഞിട്ടും വർഗീയ പരാമർശത്തിനെതിരെ കൊച്ചി പൊലീസ് കേസെടുക്കുന്നില്ലെന്ന് നടി അൻസിബ ഹസ്സൻ പറഞ്ഞിരുന്നു. വയനാട് മുത്തങ്ങയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്ന പൊലീസിന്റെ ക്രൂരതയാണ് കുട്ടിയുടെ ജീവനെടുത്തത്.
ലോകകപ്പ് ഫൈനലിനിടെയാണ് തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച് മദ്യകുപ്പി, പുകയില ഉൽപ്പന്നങ്ങൾ എന്നിവ സഹിതം കരിമണ്ണൂര്‍ എസ്‌ഐയെയും ഡ്രൈവറെയും പിടികൂടിയത്. പൊലീസുകാരെ തടഞ്ഞുവെച്ച സിപി ഐ എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.
സിബിഐയെ വെല്ലുന്ന അന്വേഷണ മികവാണ് കേരള പൊലീസിനുണ്ടായിരുന്നത്. രാജ്യത്ത് ശിക്ഷാനിരക്ക് 29 ശതമാനമാണെങ്കിൽ കേരളത്തിലിത് 71 ശതമാനമാണ്. പത്തുവർഷത്തിനിടെ ഒറ്റ വർഗീയ കലാപവുമുണ്ടായില്ല.








0 comments