ad
Deshabhimani

ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ സ്റ്റേ വാങ്ങിയതിന് പ്രതികാര നടപടി

print edition പൊലീസ് അസോ. ഭാരവാഹിക്കെതിരെ കള്ളക്കേസും സസ്പെൻഷനും

 Kerala Administrative Tribunal.
വെബ് ഡെസ്ക്

Published on Jun 04, 2026, 01:23 AM | 2 min read

തിരുവനന്തപുരം : ചട്ടവിരുദ്ധ സ്ഥലമാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച്‌ സ്റ്റേ വാങ്ങിയതിനുള്ള പ്രതികാര നടപടിയായി കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറികൂടിയായ പൊലീസ് ഉദ്യോഗസ്ഥനെ കള്ളക്കേസുണ്ടാക്കി സസ്പെൻഡ് ചെയ്തു. റൂറൽ ഡിസിആർബിയിലെ സീനിയർ സിപിഒ വൈ അപ്പുവിനെയാണ് ആഭ്യന്തര മന്ത്രി ഓഫീസിന്റെ ഇടപെടലിൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.


മംഗലപുരത്ത് തട്ടുകട ഉടമയെ ആക്രമിച്ച കേസിൽ അപ്പുവിനെ അഞ്ചാം പ്രതിയാക്കി മംഗലപുരം പൊലീസാണ് കേസെടുത്തത്. പള്ളിപ്പുറത്ത് തട്ടുകട നടത്തുന്ന ഷിബുവിനെ മെയ്‌18 ന് രാത്രി മർദിച്ചെന്നാണ് കേസ്. അപ്പു തന്നെ ആക്രമിച്ചിട്ടില്ലെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഷിബു ജില്ലാ പൊലീസ് മേധാവിക്ക് കത്ത്‌ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് മൊഴിയും നൽകി.

മുമ്പുണ്ടായ തർക്കത്തിന്റെ പേരിൽ ഒരുസംഘം തന്നെ മർദിക്കുകയായിരുന്നെന്നും അക്രമത്തിന് പിന്നാലെയാണ് അപ്പു തട്ടുകടയിലെത്തിയതെന്നും ഷിബു മൊഴിയിൽ പറയുന്നു.


യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ അപ്പു ഉൾപ്പെടെയുള്ള സംഘടനാ ഭാരവാഹികളെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരെ ഭാരവാഹികൾ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതാണ് യുഡിഎഫ് സർക്കാരിനെ ചൊടിപ്പിച്ചത്.

കോൺഗ്രസ് സൈബർ ടീം ഉദ്യോഗസ്ഥനെ അപമാനിക്കുന്ന രീതിയിൽ വ്യാജപ്രചാരണവും ആരംഭിച്ചിരുന്നു.


ഭീഷണിയുമായി യുഡിഎഫ്‌ അനുകൂല പൊലീസുകാർ


റൂറൽ പൊലീസിൽ നടപ്പാക്കിയ അന്യായ സ്ഥലംമാറ്റം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിലക്കിയതിനു പിന്നാലെ ഭീഷണിയുമായി യുഡിഎഫ്‌ അനുകൂല സംഘടനാ നേതാക്കൾ രംഗത്ത്‌. സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർക്ക്‌ ഉടൻ വിടുതൽ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഡിഎഫ് അനുകൂല പൊലീസുകാർ ഓഫീസുകളിലെത്തി ഭീഷണിമുഴക്കി. വനിതാ സെല്ലിലെ റൈറ്ററെയും എസ്‌ഐയേയും അസഭയം പറഞ്ഞതായും പരാതി.


യുഡിഎഫ്‌ അനുകൂല പൊലീസുകാരും സംഘടനാ നേതാക്കളുമാണ്‌ ഭീഷണിക്ക്‌ നേതൃത്വം നൽകുന്നത്‌. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതൽ തലകൾ തെറിക്കുമെന്നും വാട്‌സാപ് ഗ്രൂപ്പുകളിലും ഇവർ ഭീഷണി മുഴക്കുന്നുണ്ട്‌. സ്ഥലംമാറ്റത്തിനും മറ്റ്‌ അന്യായ നടപടികൾക്കും അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റാണ്‌ നേതൃത്വം കൊടുക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്‌. യുഡിഎഫിന്റെ സത്യപ്രതിജ്ഞാ വേദയിലെത്തി നേതാക്കളോടൊപ്പം ഫോട്ടോയെടുത്ത്‌ വാട്‌സാപ്പ്‌ സ്റ്റാറ്റസാക്കുന്ന നടപടികൾ ഇവരുടെ ഭാഗത്തുനിന്നുണ്ടായതായാണ്‌ വിവരം. കോൺഗ്രസ്‌ എംപിയുടെ വീട്ടിൽനിന്നുള്ള നിർദേശപ്രകാരമാണ്‌ പൊലീസിലെ സ്ഥലംമാറ്റമെന്നും ആക്ഷേപമുണ്ട്‌.


വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ വരുമെന്ന ആശങ്കയിലാണ്‌ ഒരുവിഭാഗം പൊലീസുകാർ.

ജില്ലാ ക്രൈംബ്രാഞ്ച്‌ സബ്‌ ഇൻസ്പെക്ടർ, അസിസ്റ്റന്റ്‌ സബ്‌ ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴുപേരെയാണ്‌ കഴിഞ്ഞദിവസം സ്ഥലംമാറ്റിയത്‌. അന്യായ സ്ഥലംമാറ്റം ട്രിബ്യൂണൽ റദ്ദാക്കി. നിയമവിരുദ്ധ നടപടിയാണുണ്ടായതെന്നും പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകണമെന്നും ഉത്തരവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home