print edition ‘മാനമാണ് വലുത് പണിയല്ല’ ശബ്ദസന്ദേശം പുറത്ത്; ജീവനക്കാരിയോട് ലൈംഗികാവശ്യവുമായി പൊലീസിലെ ഭരണാനുകൂല നേതാവ്

തൃശൂർ: ദിവസവേതനക്കാരിയോട് ലൈംഗികാവശ്യവുമായി പൊലീസിലെ ഭരണാനുകൂല നേതാവ്. തൃശൂർ എ ആർ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥനെതിരെയാണ് ആക്ഷേപം. പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യത്തിന് വഴങ്ങാൻ തയ്യാറാകാതിരുന്ന യുവതിയുടെ പ്രതികരണം പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിലെത്തിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്.
പൊലീസ് അക്കാദമിയിലും പൊലീസിന്റെ മറ്റ് ഓഫീസുകളിലേക്കും ദിവസവേതനക്കാരെ ഇയാൾ വഴിയാണ് നിയമിച്ചിട്ടുള്ളത്. ഇതിലൊരാളോടാണ് ഇയാൾ ലൈംഗികാവശ്യമുന്നയിച്ചത്. അത് നടക്കില്ലെന്നും പരാതിനൽകുമെന്നും ജീവനക്കാരി മറുപടി നൽകി. ‘ഭരിക്കുന്നത് ഞങ്ങളാണെന്നും എന്നോട് ആരും ചോദിക്കാൻ വരില്ലെന്നും' പറഞ്ഞ് വീണ്ടും സ്ത്രീക്കരികിലെത്തി. ആവശ്യം നിരാകരിച്ചതോടെ താനാണ് ജോലി വാങ്ങിച്ച് തന്നതെന്നും ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. സ്ത്രീയുടെ വാട്സാപ്പിലേക്ക് ഇയാൾ ഭീഷണി സന്ദേശവും അയച്ചു. ‘മാനമാണ് വലുത് പണിയല്ല’എന്ന കരച്ചിലോടെയുള്ള സ്‌ത്രീയുടെ ശബ്ദസന്ദേശം പൊലീസ് ഗ്രൂപ്പിലേക്ക് എത്തിയതോടെയാണ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്.
ജോലി വാങ്ങിക്കൊടുത്തതിന് പാരിതോഷികമായാണ് ആവശ്യപ്പെടുന്നതെന്നും വഴങ്ങാതിരുന്നാൽ പണികളഞ്ഞ് മാനം കെടുത്തുമെന്നുമുള്ള പൊലീസുകാരന്റെ ഭീഷണി സന്ദേശവും പ്രചരിക്കുന്നുണ്ട്. എന്നാൽ ഒരു നടപടിയും ഇതിനെതിരെ എടുത്തിട്ടില്ല. ഇതോടെ വനിതാകമീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് സ്‌ത്രീ.
ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായിയാണ് ഇയാൾ. ഭരണസ്വാധീനമുള്ള ഉദ്യോഗസ്ഥനായതിനാൽ നടപടിയെടുക്കാൻ മേലധികാരികളും ഭയക്കുകയാണ്. നേതാക്കളുമായുള്ള അടുപ്പത്തിൽ സഹപ്രവർത്തകരെയും മേലുദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നിൽക്കുകയാണ് ഇയാൾ. എ ആർ ക്യാന്പിൽ റിസർവ് ഗ്രേഡ് എസ്‌ഐ തസ്‌തികയിലാണ് ജോലി ചെയ്യുന്നത്. പൊലീസ് സഹകരണ സംഘം ഭരണസമിതി അംഗമാണ്. യൂണിഫോം ധരിച്ച് ഡ്യൂട്ടികൾ ചെയ്യാറില്ലെന്നും ഇയാളെക്കുറിച്ച് പരാതിയുണ്ട്.










0 comments