print edition നിയമവിരുദ്ധ സർക്കാർ ഉത്തരവിന് തിരുത്ത്; സബ്‌നയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് റദ്ദാക്കി

തിരുവനന്തപുരം: പിഎസ്‌സി വഴി നിയമിച്ച ആസൂത്രണ ബോർഡ് തൃശൂർ ഓഫീസിലെ ജീവനക്കാരി പി കെ സബ്‌നയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി. ഒപ്പം, സംസ്ഥാന ആസൂത്രണ ബോർഡിലെ ഓഫീസ് അറ്റൻഡന്റ് എൻ ഡി അജീഷിനെ തൃശൂരിലേക്ക് മാറ്റിയതും റദ്ദാക്കി. ഇരുവർക്കുമെതിരായ നടപടി നേരത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞിരുന്നു.
2018ൽ തൃശൂർ പ്ലാനിങ് ഓഫീസിലെ ഒഴിവിലേക്ക് പിഎസ്‌സി പരീക്ഷയെഴുതിയാണ് സബ്‌ന 2020 ആഗസ്‌ത് 19ന് സർവീസിൽ പ്രവേശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നയുടൻ സബ്‌നയ്ക്കു നേരേ എൻജിഒ അസോസിയേഷൻ നേതാക്കളുടെ സമ്മർദവും ഭീഷണിയുമുണ്ടായിരുന്നു. ഒന്നുകിൽ മലപ്പുറത്തേക്ക് മാറണം, അല്ലെങ്കിൽ പിരിച്ചുവിടുമെന്നായിരുന്നു ഭീഷണി. ഒടുവിൽ മെയ് 24ന് പിരിച്ചുവിട്ടു.
അടുത്തദിവസംതന്നെ ട്രിബ്യൂണൽ ഇൗ ഉത്തരവ് തടഞ്ഞിരുന്നു. ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സണിന്റെ പേഴ്‌സണൽ സ്റ്റാഫിൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട് തസ്‌തികയിൽ ജോലിചെയ്‌ത എൻ ഡി അജീഷിനെ തൃശൂരിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമാണെന്നതിനാൽ രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നു ഇത്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ പ്രക്ഷോഭത്തിലായിരുന്നു. എന്നാൽ, അജീഷിന്റെ രണ്ടുമാസത്തെ സർവീസ് റെഗുലറൈസ് ചെയ്യാനോ ശമ്പളം നൽകാനോ കൂട്ടാക്കിയിട്ടില്ല.











0 comments