ad
Deshabhimani

print edition ലൈഫിന്‌ ബുൾഡോസർ

life vd sateheshan
avatar
സ്വന്തം ലേഖകൻ

Published on May 23, 2026, 02:24 AM | 1 min read

തിരുവനന്തപുരം: അഞ്ചുലക്ഷത്തിലധികം കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം സഫലമാക്കിയ ലൈഫ്‌ പദ്ധതി യുഡിഎഫ്‌ സർക്കാർ അട്ടിമറിക്കുന്നു. ലൈഫ്‌ പൂർണമായി നിർത്തി സർക്കാർ ഉത്തരവാദിത്വമൊഴിയുകയാണ്‌. ലൈഫ്‌ പദ്ധതിയിൽ അനുമതികിട്ടി വീട്‌ പണി വിവിധ ഘട്ടങ്ങളിലായ ഒരു ലക്ഷത്തിലേറെ കുടുംബങ്ങൾ വേറെയുണ്ട്‌. അവരെയും ലിസ്‌റ്റിൽ ഉൾപ്പെട്ട്‌ അനുമതിക്കായി കാത്തിരിക്കുന്ന മറ്റ്‌ ലക്ഷക്കണക്കിന്‌ കുടുംബങ്ങളെയും യുഡിഎഫ്‌ സർക്കാരിന്റെ നീക്കം ആശങ്കയിലാക്കി.


തദ്ദേശസ്ഥാപനങ്ങൾക്ക്‌ മാത്രം ചുമതലയുള്ള പുതിയ ഭവനപദ്ധതി ആരംഭിക്കാനാണ്‌ തദ്ദേശവകുപ്പ് നടപടി തുടങ്ങിയത്‌. ഭവനപദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ തലയിലിടുന്നതോടെ ഗുണഭോക്താക്കളെ നിശ്ചയിക്കലും ധനസഹായം കണ്ടെത്തലും പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മാത്രം ഉത്തരവാദിത്വമാകും. വരുമാനം കുറഞ്ഞ തദ്ദേശസ്ഥാപനങ്ങൾക്ക്‌ പദ്ധതി നടപ്പാക്കാനാകില്ല. സംസ്ഥാന സർക്കാർ കൈയൊഴിയുന്നതോടെ കാലക്രമത്തിൽ ഭവനപദ്ധതി പൂർണമായി നിലയ്‌ക്കും. ലൈഫ്‌ ഉൾപ്പെടെ എല്ലാ മിഷനുകളും ഉപേക്ഷിക്കുമെന്ന്‌ തദ്ദേശമന്ത്രി കെ എം ഷാജി പ്രതികരിച്ചിരുന്നു.


എൽഡിഎഫ്‌ സർക്കാർ കൃത്യമായ പൊതുമാനദണ്ഡവും മുൻഗണനാക്രമവും നിശ്ചയിച്ചാണ്‌ വീട്‌ നൽകിയത്‌. തദ്ദേശസ്ഥാപനങ്ങൾ ഗുണഭോക്താക്കളെ കണ്ടെത്തി ഗ്രാമസഭയിൽ കരടുപട്ടിക വച്ചാണ്‌ അംഗീകരിച്ചത്‌. അർഹരായവർക്ക്‌ വേർതിരിവില്ലാതെ വീട്‌ ലഭിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക്‌ ലൈഫ്‌ വിഹിതവും വായ്‌പയുടെ പലിശയും സർക്കാർ നൽകി.


എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള വീട്‌ ലക്ഷ്യമിട്ടാണ്‌ 2017 മെയ്‌ 23ന്‌ എൽഡിഎഫ്‌ സർക്കാർ ലൈഫ്‌ പദ്ധതി ആരംഭിച്ചത്‌. 72,000 രൂപ മാത്രം ലഭിക്കുന്ന കേന്ദ്ര ഭവനപദ്ധതി ഗുണഭോക്താക്കൾക്കും ലൈഫിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപയുടെ ആനുകൂല്യം നൽകി. മാർച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ 6,08,475 വീടുകൾ അനുവദിച്ചു. 5,00,962 വീടുകൾ പൂർത്തീകരിച്ചു.


രാജ്യത്ത്‌ ഏറ്റവും ഉയർന്ന തുക ഭവനനിർമാണത്തിന്‌ നൽകിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. എസ്‌സി, എസ്‌ടി വിഭാഗത്തിന്‌ ആറുലക്ഷം നൽകി. ആകെ 21,077.72 കോടി രൂപ ചെലവഴിച്ചു. ഇതിൽ കേന്ദ്രവിഹിതം വെറും 2488.90 കോടി മാത്രം. 2011–16 യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ എംഎൻ ലക്ഷം വീടുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ 4189 വീടുകൾ മാത്രമാണ്‌ നിർമിച്ചതെന്നാണ്‌ നിയമസഭാരേഖയിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home