print edition 32.44 കോടി വിഹിതം തടഞ്ഞു; കുടുംബശ്രീയുടെ കഴുത്ത് ഞെരിച്ച് കേന്ദ്രം

തിരുവനന്തപുരം: ലോക ശ്രദ്ധയാകർഷിച്ച സ്ത്രീമുന്നേറ്റ പ്രസ്ഥാനമായ കുടുംബശ്രീയെ ഇല്ലാതാക്കാൻ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. കേന്ദ്ര, സംസ്ഥാന വിഹിതത്തോടെ കുടുംബശ്രീ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കുള്ള 32.44 കോടി രൂപയുടെ വിഹിതം തടഞ്ഞുവച്ചാണ് കേന്ദ്രം രാഷ്ട്രീയപ്പക വീട്ടുന്നത്.
പദ്ധതികളുടെ 60 ശതമാനം തുക നൽകേണ്ട കേന്ദ്രസർക്കാർ വിഹിതം തടഞ്ഞും വെട്ടിക്കുറച്ചും കേരളത്തിലെ സ്ത്രീ മുന്നേറ്റത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
40 ശതമാനം സംസ്ഥാന വിഹിതം ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ ബില്ലുകൾ കേന്ദ്ര സോഫ്റ്റ്‌വെയറായ "എസ്എൻഎ സ്പർശ്' വഴി മടങ്ങുകയാണ്.
ഈ വർഷത്തെ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (എൻആർഎൽഎം) പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 15.34 കോടി രൂപ (15,34,43,875), ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്റ്റാർട് അപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാമിനുള്ള (എസ്‌വിഇപി) 16.70 കോടി (16,70,95,552), വനിതാ കർഷകർക്കായുള്ള മഹിളാ കിസാൻ ശാക്‌തീകരൺ പ്രൊജക്ട് (എംകെഎസ്‌പി )നുള്ള 39.14 ലക്ഷം രൂപയുമാണ് (39,14,997) കേന്ദ്രം തടഞ്ഞത്.
സംസ്ഥാന പ്ലാൻ ഫണ്ടിൽ കുടുംബശ്രീക്കായി അനുവദിച്ച തുകയുടെ 97.29 ശതമാനവും ഇതിനോടകം ചെലവാക്കി.
എൻആർഎൽഎം പദ്ധതിക്കായി 10 കോടിയും എസ്‌വിഇപി 11.13 കോടിയും (11,13,97,036) എംകെഎസ്‌പി പദ്ധതിക്കായി 26.09 ലക്ഷവും (26,09,998) നൽകാൻ സംസ്ഥാനം ട്രഷറിയിൽ ബില്ലുകൾ നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതംവരാതെ സംസ്ഥാനത്തിന്റെ 40 ശതമാനം തുക വിനിയോഗിക്കാനാകില്ല. സാമ്പത്തിക വർഷം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് കേന്ദ്രത്തിന്റെ സാമ്പത്തിക പൂട്ട്.











0 comments