ദേശീയ പണിമുടക്കിനൊരുങ്ങി കേരളം

തിരുവനന്തപുരം: കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും സംയുക്തമായി നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിനൊരുങ്ങി കേരളം. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ എട്ടിന് അർധരാത്രി മുതൽ ഒമ്പതിന് അർധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്,- ഇൻഷുറൻസ് ജീവനക്കാരും പണുമുടക്കിൽ അണിചേരും. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊരുതി നേടിയ തൊഴിലവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറും അഖിലേന്ത്യ പണിമുടക്ക്. തിരുവനന്തപുരത്ത് രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടക്കും. രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന് രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും. രാവിലെ മ്യൂസിയം ജങ്‌ഷനിൽനിന്ന് പ്രകടനമായാണ് രാജ്‌ഭവനുമുന്നിലെത്തുക.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്‌എംഎസ്, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി എന്നീ സംഘടനകൾ പങ്കെടുക്കും. ലേബർകോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പൊതുപണിമുടക്ക്.









0 comments