വെമ്പായം അമ്യൂസ്മെന്റ് പാർക്ക് അപകടം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: വെമ്പായത്ത് പ്രവർത്തിക്കുന്ന ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാര്‍ക്കിൽ യന്ത്ര ഊഞ്ഞാല്‍ പൊട്ടി വീണ് 12 പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ(കേരളം). മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് റവന്യൂ ഡിവിഷണൽ ഓഫീസർ (ആർഡിഒ) തലത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.
അപകടത്തിന്റെ കാരണം, പാർക്കിന്റെ ലൈസൻസ്, റൈഡിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പരിക്കേറ്റവരുടെ വിവരങ്ങൾ, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ, നീന്തൽക്കുളത്തിന്റെ ഉപയോഗക്ഷമത എന്നിവ ആർഡിഒ സംഘം പരിശോധിക്കണം. ഇതിനായി പാർക്ക് മാനേജ്‌മെന്റ്, പഞ്ചായത്ത് സെക്രട്ടറി, എസ്എച്ച്ഒ എന്നിവർക്ക് നോട്ടീസ് നൽകിയ ശേഷം ആർഡിഒ സ്ഥലം സന്ദർശിക്കും. ആർഡിഒയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ 3 ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
റൈഡിന് ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണോ പഞ്ചായത്ത് ലൈസൻസ് നൽകിയതെന്ന് വ്യക്തമാക്കാനും, അപകടത്തിന് ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്താനും, ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കമീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നതിനായി ജൂലൈ 4ന് നടക്കുന്ന സിറ്റിങ്ങിൽ ജില്ലാ കലക്ടറുടെയും റൂറൽ പൊലീസ് മേധാവിയുടെയും പ്രതിനിധികളും, മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കമീഷന് മുന്നിൽ ഹാജരാകണം.










0 comments